ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബോസ്റ്റൺ : സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരുന്ന ലിത്വാനിയൻ പെൺകുട്ടി കുത്തേറ്റു മരിച്ചു. വിദ്യാർത്ഥിനിയായ ലിലിയ വാല്യൂട്ടൈറ്റ് (9) ആണ് കത്തിയാക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച വൈകുന്നേരം 6.20 ന് ബോസ്റ്റണിലായിരുന്നു സംഭവം. ആക്രമണസമയത്ത് ലിലി അഞ്ചുവയസുകാരിയായ സഹോദരിക്കൊപ്പം കളിക്കുകയായിരുന്നു. അമ്മ ലിന സാവിക്കെ വീട്ടിനുള്ളിൽ ജോലിയിലും. കൊലപാതകിയെ പിടികൂടാനായി എംപി മാറ്റ് വാര്‍മാന്‍ ദേശീയ സഹായത്തിനായി അഭ്യർത്ഥിച്ചു.

“അവൾ ഒരു കൊച്ചു പെൺകുട്ടിയായിരുന്നു, ഒമ്പത് വയസ്സുകാരിയോട് ആർക്കെങ്കിലും ഇങ്ങനെ ചെയ്യാൻ കഴിയുമോ?” പ്രദേശവാസിയുടെ പ്രതികരണം ഇങ്ങനെ. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഇന്ന് രാവിലെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇതൊരു ഒറ്റപെട്ട സംഭവമാണെന്ന് പോലീസ് പറഞ്ഞു. ഫൊറെന്‍സിക് വിദഗ്ദ്ധര്‍ സംഭവ സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.

ദുര്‍ന്ത വാര്‍ത്തയറിഞ്ഞ പ്രദേശവാസികള്‍ ഇപ്പോഴും ഞെട്ടലിലാണ്. 2015 സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച്, കൊലപാതകമോ സമാനമായ കുറ്റകൃത്യങ്ങളോ 1 ലക്ഷം പേരില്‍ 15 എന്ന നിരക്കിലാണ് ബോസ്റ്റണിൽ നടക്കുന്നത്. അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കത്തിയാക്രമണം പത്തു ശതമാനം ഉയർന്നെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.