തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തതായി യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. നെടുമങ്ങാട് വലിയമല സ്റ്റേഷനില്‍ ആണ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം യുവതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് എത്തി നല്കിയ പരാതിയോടൊപ്പം ശബ്ദരേഖയും വാട്സാപ്പ് ചാറ്റുകളുമുള്‍പ്പെടെ ഡിജിറ്റല്‍ തെളിവുകളും കൈമാറിയിരുന്നു.
പരാതി ലഭിച്ചതോടെ പൊലീസിന്റെ നടപടി വേഗത്തിലായി. റൂറല്‍ എസ്പി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ യുവതിയില്‍നിന്ന് മൊഴിയെടുത്തതിന് ശേഷം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് മുന്നോട്ടുപോയി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ കേസ് രാഷ്ട്രീയ തലത്തിലും ചർച്ചയായിരിക്കുകയാണ്. ഇതിനുമുമ്പും രാഹുലിനെതിരെ ശബ്ദരേഖയെ ആസ്പദമാക്കി ആരോപണമുണ്ടായിരുന്നെങ്കിലും പരാതിക്കാരി നേരിട്ട് എത്താതിരുന്നതിനാല്‍ അന്വേഷണം മുന്നോട്ടുപോകാനായിരുന്നില്ല.
ഇതിനിടെ, പരാതിക്ക് പിന്നാലെ പാലക്കാട് എംഎല്‍എ ഓഫീസ് അടച്ചിട്ട നിലയിലാണ്. ഫോണ്‍ ഓഫ് ചെയ്ത് രാഹുല്‍ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ അറസ്റ്റിനുള്ള പൊലീസ് നീക്കം ശക്തമാകുകയാണ്. മുന്‍കൂര്‍ ജാമ്യത്തിനായി രാഹുല്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതായി അറിയുന്നു. സെഷന്‍സ് കോടതിയെ ആദ്യം സമീപിക്കണമെന്ന നിയമനിര്‍ദേശമുണ്ടെങ്കിലും പ്രത്യേക സാഹചര്യമുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.











Leave a Reply