കണ്ണൂർ ∙ കണ്ണൂർ പൊയ്ത്തുംകടവിൽ ആത്മഹത്യ ചെയ്ത ഫാത്തിമത്തുൽ റിസ (20) മരണത്തിന് മുൻപ് കൂട്ടുകാരിക്ക് അയച്ച സന്ദേശം പുറത്തുവന്നു. ദുബായിൽ ജോലി ചെയ്യുന്ന ഭർത്താവ് മുണ്ടേരിമൊട്ട മായൻമുക്ക് സ്വദേശി ആസിഫിനെതിരെ ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. ബന്ധുക്കളുടെ പരാതിയിൽ ഭർത്താവിന്റെ ലഹരി ഉപയോഗവും മാനസിക പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ആസിഫിനെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി.
മരണത്തിന് മുൻപ് കൂട്ടുകാരിക്ക് അയച്ച സന്ദേശത്തിൽ തനിക്ക് കടുത്ത മാനസിക സമ്മർദമാണ് നേരിടേണ്ടി വന്നതെന്നും, ഭർത്താവിന്റെ പെരുമാറ്റം സഹിക്കാനാകുന്നില്ലെന്നും റിസ വ്യക്തമാക്കിയിട്ടുണ്ട്. താൻ മരിച്ചാൽ അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ പിതാവിന് കൈമാറണമെന്നും സന്ദേശത്തിൽ ആവശ്യപ്പെടുന്നു. ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്നും ലഹരി ഉപയോഗത്തെ ചോദ്യം ചെയ്തപ്പോൾ പ്രശ്നങ്ങൾ രൂക്ഷമായെന്നും സന്ദേശത്തിൽ പരാമർശിക്കുന്നതായി അന്വേഷണസംഘം അറിയിച്ചു.
ഈ വർഷം ജനുവരി എട്ടിനായിരുന്നു റിസയുടെയും ആസിഫിന്റെയും വിവാഹം. കഴിഞ്ഞ മാസം 28-നാണ് റിസ മരിച്ചത്. മരണവിവരം അറിഞ്ഞ് നാട്ടിലെത്തിയ ആസിഫ് പിന്നീട് വിദേശത്തേക്ക് മടങ്ങിയതായാണ് പൊലീസ് പറയുന്നത്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും, സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും വിശദമായി പരിശോധിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു.











Leave a Reply