തിരുവന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ കേസിലെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും യാഥാർത്ഥ്യമില്ലാത്തതുമാണെന്നാണ് വാദം. പരാതിക്കാരി ബിജെപി നേതാവിന്റെ ഭാര്യയാണെന്നും, ഫേസ്ബുക്ക് വഴിയാണ് സൗഹൃദം ആരംഭിച്ചതെന്നും ഹർജിയിൽ പറയുന്നു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നും, ഗർഭിണിയാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും രാഹുൽ നിലപാട് വ്യക്തമാക്കുന്നു.
പരാതി നൽകാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് തന്നെ സമ്മർദ്ദം ചെലുത്തിയതായി യുവതി തന്നെ അറിയിച്ചതായും, ഇതിന് തെളിവുകൾ ഉണ്ടെന്നും രാഹുൽ കോടതിയെ അറിയിച്ചു. ഗർഭചിദ്രം നടത്തിയെന്ന ആരോപണം നിലനിൽക്കില്ലെന്നും, അന്വേഷണം രാഷ്ട്രീയ ലക്ഷ്യത്തോടെ നടക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. രാഹുലിന്റെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും.
ഇതിനിടെ കേസന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കാൻ പൊലീസ് തീരുമാനിച്ചു. സിറ്റി പൊലീസ് കമ്മീഷണർ തോമ്സൺ ജോസിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. രാഹുൽ ഒളിവിലായതിനാൽ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. നിർബന്ധിത ഗർഭചിദ്രം, ബലാൽസംഗം, സ്വകാര്യ ദൃശ്യങ്ങൾ പകർത്തൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.











Leave a Reply