ഡോക്ടർ എ. സി. രാജീവ്‌ കുമാർ

രണ്ടു തരം കോവിഡ് വാക്സിനുകൾ ആണല്ലോ ഇപ്പോൾ പ്രതിരോധ കുത്തി വെയ്പ്പിനുള്ളത്. മൂന്നു തരത്തിലുമുള്ള ട്രയൽ കഴിഞ്ഞ കോവിഷിൽഡ് ആണ് ഒന്ന്. ഇതൊരു വെക്ടർ വാക്സിൻ ആണ്. ചിമ്പാൻസിയിൽ നിന്നും വേർതിരിച്ചെടുത്ത വൈറസിനെ ഉപയോഗിച്ച് പ്രതിരോധത്തെ ഉണ്ടാക്കുന്ന രീതി ആണ് അവലംബിച്ചിട്ടുള്ളത്. വൈറസിനെ നിവീര്യമാക്കി ഉപയോഗിച്ച് പ്രതിരോധം നേടുന്ന രീതി ആണ് കോവക്സിൻ സ്വീകരിച്ചിട്ടുള്ളത്.

വാക്സിൻ എടുത്ത ശേഷം അരമണിക്കൂർ വിശ്രമിക്കുക. വാക്സിനേഷൻ കഴിഞ്ഞ് രണ്ടാഴ്ച മറ്റു വാക്സിനേഷനുകൾ ഒന്നും എടുക്കാൻ പാടില്ല. ആദ്യ വാക്സിനേഷൻ എടുത്ത് ഇരുപത്തിയെട്ടാം ദിവസം അടുത്ത ഡോസ് അതേ വാക്സിൻ തന്ന എടുക്കേണ്ടതാണ്. പ്രത്യേകം ഓർക്കുക ആദ്യം എടുത്ത വാക്സിൻ തന്നെ എന്ന് ഉറപ്പാക്കുക. രണ്ടാമത്തെ വാക്സിൻ എടുത്ത് മൂന്നാഴ്ച്ചയോടെ പ്രതിരോധമാകും.

അലർജി ഉള്ളവർ എടുക്കേണ്ടതില്ല. ഇവിടെ ചില മത്സ്യം, മാംസം ഭക്ഷ്യവസ്തുക്കൾ മൂലമുള്ള ചൊറിച്ചിൽ ചുവന്നു തടിപ്പ് പോലുള്ളത് അല്ല, ചില ഔഷധങ്ങൾ മൂലം ഉള്ള അലർജിയാണ് ഉദ്ദേശിച്ചത്. പതിനെട്ടു വയസിൽ താഴെ ഉള്ളവർ , മുലയൂട്ടുന്നവർ എന്നിവർ വാക്സിൻ എടുക്കേണ്ടതില്ല. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ രണ്ടു മാസത്തിനു ശേഷം എടുത്താൽ മതിയാകും.
അത്യാസന്ന നിലയിൽ ഉള്ളവർ രക്തസമ്മർദ്ദം കൂടുതൽ ഉള്ളവർ ചില ഔഷധങ്ങൾ കഴിക്കുന്നവർ ഗുരുതരമായ രോഗങ്ങൾക്ക് ചികിത്സ നടത്തുന്നവർ തങ്ങളുടെ ഡോക്ടർമാരുടെ നിർദേശങ്ങൾ സ്വീകരിക്കുക.

പ്രമേഹം, രക്തസമ്മർദം, തൈറോയിഡ്, അമിതവണ്ണം, വൃക്ക രോഗം എന്നിങ്ങനെ ഉള്ളവർ വാക്സിനെടുക്കണോ എന്ന സംശയം നിലനിൽക്കുന്നു. ഇവർക്കും എടുക്കാവുന്ന വാക്സിൻ ആണ് നൽകിവരുന്നത്.

വാക്സിൻ എടുത്തവർക്ക്, കുത്തിയ ഭാഗത്തു വേദന, നേരിയ പനി എന്നിവ ഉണ്ടാകാം. ആവശ്യം എങ്കിൽ പനിക്ക് നിർദേശിക്കുന്ന ഗുളിക കഴിക്കാം. വേദനയുള്ള ഭാഗത്ത്‌ തുണി നനച്ചിടുന്നത് വേദന കുറയാനിടയാക്കും.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154