ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ എൻഎസ്പിസിസി നടത്തിയ പുതിയ പഠനത്തിൽ കുട്ടികളെ ലക്ഷ്യമാക്കിയുള്ള ഓൺലൈൻ ബ്ലാക്ക്മെയിലിംഗിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. തങ്ങളുടെ കുട്ടി ഓൺലൈൻ ബ്ലാക്ക്മെയിലിന് ഇരയായതായി , പത്ത് മാതാപിതാക്കളിൽ ഒരാൾ പറഞ്ഞതായുള്ള ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് പഠനത്തിൽ ഉള്ളത് . നാഷണൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി റ്റു ചിൽഡ്രൻ ബ്രിട്ടനിലെ കുട്ടികളെ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന പ്രധാന ചാരിറ്റിയാണ്. ഓൺലൈൻ അപകടങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ അവർ പഠനങ്ങൾ നടത്തുകയും, മാർഗ്ഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.

സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിടുമെന്നതു മുതൽ വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന മുന്നറിയിപ്പുവരെ ഭീഷണികളായി കുട്ടികൾക്ക് ലഭിക്കുന്നുണ്ട് . കൂടാതെ അഞ്ചിൽ ഒരാൾ തങ്ങൾ അറിയുന്ന ഒരു കുട്ടിക്ക് ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തി. നാഷണൽ ക്രൈം ഏജൻസിക്ക് നിലവിൽ 110-ൽ കൂടുതൽ ‘സെക്സ്റ്റോർഷൻ’ കേസുകൾ മാസത്തിൽ ലഭിക്കുന്നുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കയിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും സൈബർ ഗ്യാങ്ങുകൾ ആണ് കൂടുതലും ടീനേജർമാരെയും യുവാക്കളെയും വലയിലാക്കുന്നത്.

സ്കോട്ട് ലാൻഡിലും ലണ്ടനിലും രണ്ട് കൗമാരക്കാർ ആത്മഹത്യ ചെയ്ത സംഭവങ്ങളും ഇത്തരം ബ്ലാക്ക്മെയിലുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട് . ടെക് കമ്പനികൾ കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതായി പഠനം ചൂണ്ടിക്കാണിക്കുന്നു. കുട്ടികളെ എന്താണ് ഓൺലൈൻ ബ്ലാക്ക്മെയിൽ എന്ന് തിരിച്ചറിയാൻ മാതാപിതാക്കൾ പഠിപ്പിക്കണമെന്നും, വീട്ടിൽ സംസാരിക്കാൻ സൗകര്യമുള്ള അന്തരീക്ഷം സൃഷ്ടിക്കണമെന്നും എൻഎസ്പിസിസി നിർദേശിക്കുന്നു. ലജ്ജ, ഭയം, സുഹൃത്തിനെ ആദ്യം ആശ്രയിക്കാനുള്ള മനോഭാവം എന്നിവയാണ് കുട്ടികൾ ഇത് മാതാപിതാക്കളെ അറിയിക്കാതെ നിൽക്കാനുള്ള പ്രധാന കാരണങ്ങളെന്ന് പഠനം കാണിക്കുന്നു. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പല കുറ്റവാളികളും അവരുമായി സൗഹൃദം സ്ഥാപിക്കുന്നതിന് സമൂഹമാധ്യമങ്ങൾ ആണ് ഉപയോഗിക്കുന്നത്. ഇത്തരക്കാർ ആദ്യം കുട്ടികളുടെ സമപ്രായക്കാരായി നടിക്കുകയും ഒടുവിൽ അപകടകരമായ സാഹചര്യങ്ങളിലേയ്ക്ക് അവരെ കൊണ്ടെത്തിക്കുകയും ചെയ്യുന്നുവെന്ന് എൻഎസ്പിസിസി മുന്നറിയിപ്പ് നൽകി.











Leave a Reply