ജോസ്‌ന സാബു സെബാസ്റ്റ്യൻ
3215 ദിവസങ്ങൾ… അതൊരു ചെറിയ കാലയളവല്ല. കലണ്ടറിലെ താളുകൾ മറിഞ്ഞു കൊണ്ടേയിരിക്കുന്നു. അവൾ അപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കുകയാണ് …തന്റെ പങ്കിട്ടെടുത്ത സാരിയുടെ, അല്ലെങ്കിൽ കവർന്നെടുക്കപ്പെട്ട വ്യക്തിത്വത്തിന്റെ കഥ. ആ സാരി എന്നുദ്ദേശിച്ചത് വെറുമൊരു വസ്ത്രമല്ല, മറിച്ച് ഒരു പെണ്ണിന്റെ അഭിമാനത്തിന്റെ, അവൾക്ക് നഷ്ടപ്പെട്ട നീതിയുടെ രൂപകമാണ്. പക്ഷേ ചോദ്യം ബാക്കിയാണ്…
ഇതൊക്കെ ആര് കേൾക്കാൻ?
കാരണം നമ്മൾ ജീവിക്കുന്നത് വിചിത്രമായൊരു കാലഘട്ടത്തിലാണ്. ഇതിഹാസങ്ങളിലെ ധർമ്മനീതികൾക്ക് പോലും സ്ഥാനമില്ലാത്ത ഒരിടം.
പാഞ്ചാലിക്ക് നാണം നഷ്ടപ്പെട്ട നാട്….
മഹാഭാരതത്തിൽ പാഞ്ചാലിയുടെ വസ്ത്രാക്ഷേപം നടന്നപ്പോൾ അതൊരു വലിയ അധർമ്മമായി കാണാൻ കൃഷ്ണനും വിദുരരും ഉണ്ടായിരുന്നു. എന്നാൽ ഇന്ന്? “Panchali has lost her shame” എന്ന് പറയേണ്ടി വരുന്നു. ഇതിനർത്ഥം പാഞ്ചാലിക്ക് നാണമില്ലെന്നല്ല, മറിച്ച് ഒരു സ്ത്രീ അപമാനിക്കപ്പെടുമ്പോൾ തലകുനിക്കാനോ, ലജ്ജ തോന്നാനോ ഉള്ള ശേഷി സമൂഹത്തിന് നഷ്ടമായിരിക്കുന്നു എന്നാണ്.
കൗരവ സഭയേക്കാൾ ക്രൂരമായ നിശബ്ദതയാണ് ഇന്നത്തെ സമൂഹത്തിന്റേത്. ഇരയാക്കപ്പെട്ടവൾ വീണ്ടും വീണ്ടും വേട്ടയാടപ്പെടുമ്പോൾ, കാഴ്ചക്കാരായി നിൽക്കുന്നവർക്ക് അത് വെറുമൊരു വാർത്ത മാത്രമാണ്.
തന്റെ പരിശുദ്ധി തെളിയിക്കാൻ അഗ്നിയിൽ ഇറങ്ങേണ്ടി വന്ന, ഒടുവിൽ ഗർഭം പോലും തെളിയിക്കേണ്ടി വന്ന സീതാദേവിയുടെ നാടാണിത്. സംശയത്തിന്റെ മുന എപ്പോഴും അന്നും ഇന്നും സ്ത്രീക്ക് നേരെ മാത്രം നീളുന്ന, ഇരയോട് മാത്രം തെളിവുകൾ ചോദിക്കുന്ന ഒരു നാടാണ് ആണ് നമ്മുടേത്.
അഗ്നിശുദ്ധി വരുത്തിയിട്ടും, ലോകം മുഴുവൻ എതിർത്തിട്ടും, സ്വന്തം സത്യത്തിൽ ഉറച്ചുനിൽക്കുന്നവളോട് വീണ്ടും “നീ തെളിവ് തരൂ” എന്ന് ആക്രോശിക്കുന്ന നീതിബോധത്തിൽ നിന്ന് നമ്മൾ ഇതിലും വലിയ അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
പ്രതീക്ഷയറ്റ കാത്തിരിപ്പ്
3215 ദിവസങ്ങൾ പിന്നിടുമ്പോഴും ആ പെൺകുട്ടി ഇന്നും നീതിക്കായി പോരാടുന്നു എന്നത് അവളുടെ മാത്രം കരുത്താണ്. അത് ഈ സമൂഹത്തിന്റെ വിജയമല്ല, മറിച്ച് പരാജയമാണ്. കാരണം, അവളുടെ കഥ കേൾക്കാൻ, അവൾക്ക് തണലാകാൻ, അവൾക്ക് നഷ്ടപ്പെട്ടത് വീണ്ടെടുത്ത് നൽകാൻ കഴിയാത്തവിധം ഈ നാട് ബധിരമായിരിക്കുന്നു.
നമ്മുടെ സാംസ്കാരിക ബോധത്തിന് മാറ്റം വരാത്തിടത്തോളം, പാഞ്ചാലിമാരും സീതമാരും ഇനിയും കരഞ്ഞുകൊണ്ടേയിരിക്കും…
ആരും കേൾക്കാനില്ലാതെ.











Leave a Reply