ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ പോലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു. വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ സൗമ്യ പുഷ്കരന്‍ ആണ് കൊല്ലപ്പെട്ടത്. സ്കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ കാറിലെത്തിയ പ്രതി ഇടിച്ചുവീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ സൗമ്യ മരിച്ചു.

മലപ്പുറം സ്വദേശിയായ ഒരു പോലീസുകാരന്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ പോലീസ് സംഭവ സ്ഥലത്ത് വെച്ച് തന്നെ കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് ജോലി ചെയ്യുന്ന അജാസ് എന്ന പോലീസുകാരനാണ് പോലീസിന്‍റെ പിടിയിലായത്. ഇയാള്‍ ഓടിച്ചിരുന്ന കാറും കൊല്ലാനുപയോഗിച്ച ആയുധങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. കാറിടിപ്പിച്ച ശേഷം വടിവാളുപയോഗിച്ച് സൗമ്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന് ശേഷമാണ് റോഡിലിട്ട് തീ കൊളുത്തിയത്.

ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍. സൗമ്യ ജോലി കഴിഞ്ഞ് ഇങ്ങുന്ന സമയം ഉള്‍പ്പെടെ നിരീക്ഷിച്ച ശേഷം ആയുധങ്ങളുമായി പിന്തുടര്‍ന്നെത്തിയാണ് പ്രതി കൃത്യം നടത്തിയിരിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്.