ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം നിർണ്ണയിക്കുന്നതിനായി വെള്ളത്തിനടിയിൽ റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ (ആർഒവി) ഉപയോഗിച്ചുള്ള വിശദമായ പരിശോധന ഇന്ന് ആരംഭിക്കും. അണക്കെട്ടിന്റെ ജലാഭിമുഖ ഭാഗത്തെ ദൃശ്യങ്ങൾ ശേഖരിച്ച് ഘടനയുടെ നിലവാരം വിലയിരുത്തുന്നതാണ് പരിശോധനയുടെ ലക്ഷ്യം. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് ഈ പരിശോധന നടത്തുന്നത്.
ആദ്യഘട്ടത്തിൽ 1200 അടി നീളവും 100 അടി വീതിയും ഉള്ള അണക്കെട്ടിനെ 12 ഭാഗങ്ങളായി തിരിച്ച് പരിശോധിക്കും. തുടർന്ന് 50 അടി വീതമുള്ള ഭാഗങ്ങളായി വിഭജിച്ചാണ് കൂടുതൽ സൂക്ഷ്മ പരിശോധന നടത്തുക. കേരളം മുമ്പ് നടത്തിയ പഠനങ്ങളിൽ സിമന്റ് പ്ലാസ്റ്ററിംഗ് ഇളകി പോകുകയും നിർമ്മാണത്തിനുപയോഗിച്ച സുർക്കി മിശ്രിതം നഷ്ടപ്പെടുകയും ചെയ്തതോടെ കരിങ്കല്ലുകൾ പുറത്താകുന്ന നില കണ്ടെത്തിയിരുന്നു.
ഇത്തവണ ഡൽഹിയിലെ സിഎസ്എംആർഎസിൽ നിന്നുള്ള നാല് ശാസ്ത്ര-സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഫ്രാൻസിൽ നിന്ന് എത്തിച്ച അത്യാധുനിക ഉപകരണം ഉപയോഗിച്ചാണ് പരിശോധന. അവസാന ഘട്ടത്തിൽ അണക്കെട്ടിന്റെ മധ്യഭാഗം 10 അടി വീതമുള്ള വിഭാഗങ്ങളായി തിരിച്ച് ആർഒവി ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തും. ഈ പരിശോധനയുടെ റിപ്പോർട്ട് അണക്കെട്ടിന്റെ ഭാവി സുരക്ഷാ നടപടികൾ നിർണ്ണയിക്കുന്നതിൽ നിർണായകമാകും.











Leave a Reply