കൊച്ചി: മേയർസ്ഥാനത്തേക്കുള്ള തീരുമാനത്തിൽ പല ഘടകങ്ങളും പരിഗണിച്ച കോൺഗ്രസ് നേതൃത്വം, പാർട്ടിയിലെ മുതിർന്ന വനിതാ നേതാവായ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ ഒഴിവാക്കാൻ തീരുമാനിച്ചു. മുൻ കൗൺസിലറായിരുന്ന ദീപ്തി മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷ. എന്നാൽ ലത്തീൻ സമുദായത്തിന് നഗരത്തിൽ ശക്തമായ സ്വാധീനമുള്ള സാഹചര്യത്തിൽ, തങ്ങളുടെ പ്രതിനിധിയെ മേയറാക്കണമെന്ന സഭാ നേതൃത്വത്തിന്റെ പരസ്യമായ ആവശ്യം കോൺഗ്രസിനെ വേറൊരു വഴിക്ക് ചിന്തിക്കാൻ നിർബന്ധിതമാക്കി. ഗ്രൂപ്പ് പരിഗണനകളും ശക്തമായതോടെ, കൗൺസിലർമാരുടെ അഭിപ്രായം തേടിയാണ് നേതൃത്വം അന്തിമ തീരുമാനത്തിലേക്ക് നീങ്ങിയത്.
കോൺഗ്രസിന് 42 കൗൺസിലർമാരാണുള്ളത്. ഇതിൽ 22 പേർ എ വിഭാഗക്കാരായതിനാൽ അവർ ഷൈനി മാത്യുവിനെയാണ് മേയർ സ്ഥാനത്തേക്ക് നിർദേശിച്ചത്. ഐ വിഭാഗത്തിലെ 17 പേർ വി.കെ. മിനിമോൾ മേയറാവണമെന്ന നിലപാട് അറിയിച്ചു. കെ.സി. വേണുഗോപാൽ വിഭാഗക്കാരിയായി അറിയപ്പെടുന്ന ദീപ്തി മേരി വർഗീസിന് വേണ്ടി മൂന്ന് പേർ മാത്രമാണ് അഭിപ്രായം രേഖപ്പെടുത്തിയത്. കെപിസിസി ജനറൽ സെക്രട്ടറിയെ മേയർ സ്ഥാനത്ത് നിന്ന് മാറ്റിനിർത്തേണ്ടിവന്ന സാഹചര്യത്തിൽ, ദീപ്തിക്ക് മെട്രോപൊളിറ്റൻ കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം നൽകാമെന്ന ഉറപ്പാണ് നേതൃത്വം മുന്നോട്ടുവച്ചത്.
ഷൈനി മാത്യുവിന് കൗൺസിലർമാരിൽ കൂടുതൽ പിന്തുണ ലഭിച്ചിരുന്നെങ്കിലും, ജില്ലയിലെ മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് മേയർസ്ഥാനം വീതംവയ്ക്കാനും ആദ്യ അവസരം വി.കെ. മിനിമോൾക്ക് നൽകാനും തീരുമാനിച്ചത്. ഐ വിഭാഗക്കാരിയായ മിനിമോളിന് മേയർ സ്ഥാനം നൽകിയതിനെ തുടർന്ന്, ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എ വിഭാഗത്തിൽ നിന്നുള്ള ദീപക് ജോയിയെ പരിഗണിച്ചു. തുടർന്ന് ഐ വിഭാഗത്തിലെ മുതിർന്ന നേതാവ് കെ.വി.പി. കൃഷ്ണകുമാറിന് ഡെപ്യൂട്ടി മേയർ സ്ഥാനത്ത് രണ്ടാമൂഴവും ലഭിക്കുമെന്നാണ് തീരുമാനമായത്.











Leave a Reply