ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: രാജ്യത്തെ പലരും ഇപ്പോഴും കടുത്ത ജീവിത ചിലവിന്റെ സമ്മർദ്ദം അനുഭവിക്കുന്നുവെന്ന് പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ തന്റെ ക്രിസ്തുമസ് സന്ദേശത്തിൽ തുറന്നുപറഞ്ഞു. ഈ പ്രശ്നം പരിഹരിക്കുക എന്നത് തന്റെ പ്രധാന മുൻഗണനയാണെന്ന് ഡൗണിങ്ങ് സ്ട്രീറ്റിൽ നിന്ന് റെക്കോർഡ് ചെയ്ത സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക വളർച്ച മന്ദഗതിയിലായതും ബജറ്റിലെ നികുതി വർധനവിനെച്ചൊല്ലി ചാൻസലർ റേച്ചൽ റീവ്സിനെതിരെ വിമർശനം ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം.

ക്രിസ്തുമസ് സ്‌നേഹത്തിന്റെയും സമൃദ്ധിയുടെയും കാലമാണെങ്കിലും, നഷ്ടങ്ങളും ബുദ്ധിമുട്ടുകളും പലർക്കും ഈ സമയത്ത് കൂടുതൽ വേദനാജനകമാകാമെന്ന് സ്റ്റാർമർ പറഞ്ഞു. അതുകൊണ്ട് തന്നെ അയൽവാസികളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സുഖവിവരം അന്വേഷിക്കാനും, ഒറ്റപ്പെട്ടവരെ കരുതാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഒരു ഫോൺവിളി പോലും വലിയ മാറ്റം സൃഷ്ടിക്കാമെന്നും അതാണ് ക്രിസ്തുമസിന്റെ യഥാർത്ഥ സന്ദേശമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ക്രിസ്തുമസ് ദിനത്തിൽ പോലും ജോലി ചെയ്യുന്ന എൻഎച്ച്എസ് ജീവനക്കാർക്കും, അടിയന്തര സേവന വിഭാഗങ്ങൾക്കും, സായുധസേനയിലെ അംഗങ്ങൾക്കും സ്റ്റാർമർ പ്രത്യേകമായി നന്ദിപറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമായി സേവനമനുഷ്ഠിക്കുന്ന ഇവരോടൊപ്പം, ഭക്ഷണം വിതരണം ചെയ്യുകയും ഒറ്റപ്പെട്ടവരെ സഹായിക്കുകയും ചെയ്യുന്ന സന്നദ്ധ പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. രാജ്യം മുഴുവൻ നിങ്ങളുടെ സേവനത്തിന് നന്ദി പറയുന്നു എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.











Leave a Reply