പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറുവയസുകാരൻ സുഹാന്റെ മൃതദേഹം വീടിനുസമീപത്തെ കുളത്തിൽ നിന്ന് കണ്ടെത്തി. ഞായറാഴ്ച രാവിലെ 8.30ഓടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12ഓടെ കാണാതായ കുട്ടിയെ കണ്ടെത്താൻ 21 മണിക്കൂറോളം പൊലീസ്, അഗ്നിരക്ഷാസേന, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ദുഃഖകരമായ കണ്ടെത്തൽ ഉണ്ടായത്.
ചിറ്റൂർ അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസിന്റെയും തൗഹിതയുടെയും മകനാണ് സുഹാൻ. ശനിയാഴ്ച രാത്രിവരെ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഞായറാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് വീടിനുസമീപമുള്ള കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. ചിറ്റൂർ പൊലീസും ഡോഗ് സ്‌ക്വാഡും സമീപത്തെ പറമ്പുകളിലും കുളങ്ങളിലുമായി വ്യാപക പരിശോധന നടത്തിയിരുന്നു.
സംഭവസമയത്ത് സുഹാന്റെ പിതാവ് ഗൾഫിലായിരുന്നു. അധ്യാപികയായ അമ്മ തൗഹിത പാലക്കാട്ട് പോയിരിക്കുകയായിരുന്നു. വീട്ടിലെ സ്വീകരണമുറിയിൽ സുഹാനും എട്ടുവയസ്സുള്ള സഹോദരനും ടിവി കാണുന്നതിനിടെ, അമ്മയുടെ സഹോദരിയുടെ മക്കളും ഒപ്പമുണ്ടായിരുന്നു. മുത്തശ്ശി അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. വഴക്കിനെത്തുടർന്ന് പുറത്തേക്കിറങ്ങിയതായി സഹോദരൻ പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്താനാകാതെ വന്നതോടെ പൊലീസിൽ പരാതി നൽകിയിരുന്നു.











Leave a Reply