ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പത്മകുമാറിനൊപ്പം മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവും സ്വർണ്ണ വ്യാപാരി ഗോവർദ്ധനും നൽകിയ ഹർജികളിലാണ് തീരുമാനം. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും അന്വേഷണ സംഘവും ശക്തമായി എതിർത്തിട്ടുണ്ട്.

പ്രതികൾക്കെതിരെ ഗൗരവമായ തെളിവുകളുണ്ടെന്നും അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പത്മകുമാർ നൽകിയ മൊഴിയും അന്വേഷണ സംഘം ശേഖരിച്ച തെളിവുകളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും എസ്.ഐ.ടി സത്യവാങ്മൂലം നൽകി. നേരത്തെ കൊല്ലം വിജിലൻസ് കോടതി ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നവംബർ 20 നാണ് ശബരിമല സ്വർണക്കൊള്ള കേസിൽ എ. പത്മകുമാറിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. ശ്രീകോവിലിലെ കട്ടിളപ്പടിയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതിൽ ബോർഡിന് വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി. കേസിൽ പ്രതികൾക്ക് പങ്കില്ലെന്ന നിലപാടാണ് പത്മകുമാർ ഉൾപ്പെടെയുള്ളവർ ആവർത്തിക്കുന്നത്.

ഇതിനിടെ, കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒരു കേസിൽ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ, മറ്റൊരു സ്വർണ്ണ മോഷണക്കേസ് കൂടി നിലനിൽക്കുന്നതിനാൽ ഇയാൾക്ക് ഉടൻ ജയിൽ മോചനം ലഭിക്കില്ല. ആ കേസിലും ജാമ്യം ലഭിച്ചാൽ മാത്രമേ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറത്തിറങ്ങാൻ കഴിയൂ.