ഒരു വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയുടെ തലയില്ലാത്ത മൃതദേഹം റിസര്‍വോയറില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ പനുമുരു മണ്ഡലത്തിലാണ്‌ സംഭവം. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ചിറ്റൂരിലെ എന്‍.ടി.ആര്‍ വാട്ടര്‍ റിസര്‍വോയറിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിനടുത്ത് നിന്ന് മഞ്ഞളും കുങ്കുമവും കലക്കിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ നരബലിയാണോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. കുങ്കുമവും മഞ്ഞളും നരബലിയ്ക്കായിട്ടാണ് ഉപയോഗിക്കുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

കഴിഞ്ഞമാസം ആന്ധ്രയിലെ ഉപ്പലില്‍ ഇതിനു സമാനമായ രീതിയില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയിരുന്നു. മൂന്നരവയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയേയാണ് നരബലി നല്‍കിയത്. സെക്കന്തരാബാദ് സ്വദേശികളായ ഭവനരഹിതരായ ദമ്പതികളില്‍ നിന്ന് തട്ടിയെടുത്ത കുട്ടിയെയാണ് ഉപ്പലില്‍ നരബലി നല്‍കിയതെന്ന് നിഗമനം.

കൊല്ലപ്പെട്ട കുട്ടിയുടെ ശരീരം കണ്ടെത്താനായിട്ടില്ല. കുട്ടിയെ തിരിച്ചറിയാനും മാതാപിതാക്കളെ കണ്ടെത്താനും പോലീസിന് സാധിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് വീണ്ടും നരബലി നല്‍കിയതെന്ന് സംശയിക്കപ്പെടുന്നത്.