തിരുവനന്തപുരം: ട്വന്റി 20 പാർട്ടി എൻഡിഎ മുന്നണിയിലേക്കുള്ള പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ, അതിന് പിന്നിലെ നിർണായക നീക്കങ്ങളുടെ വിശദാംശങ്ങളും പുറത്തുവന്നു. ട്വന്റി 20യെ ബിജെപി മുന്നണിയിലേക്ക് എത്തിക്കാൻ പ്രധാന പങ്കുവഹിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് സൂചന. തിരുവനന്തപുരം നഗരസഭയിലെ ചരിത്രവിജയം ആഘോഷിക്കാൻ അടുത്തിടെ കേരളത്തിലെത്തിയ അമിത് ഷാ, ട്വന്റി 20 നേതാവ് സാബു ജേക്കബുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സാബു ജേക്കബുമായി തുടർച്ചയായ ചർച്ചകൾ നടത്തി.

ഈ ചർച്ചകളുടെ അന്തിമ ഘട്ടമായിരുന്നു ഇന്ന് കൊച്ചിയിൽ നടന്ന കൂടിക്കാഴ്ച. അവിടെയുണ്ടായ ധാരണയ്ക്കു ശേഷമാണ് ട്വന്റി 20 എൻഡിഎ മുന്നണിയുടെ ഭാഗമാകുമെന്ന് സാബു ജേക്കബ് രാജീവ് ചന്ദ്രശേഖറിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. നാളെ തിരുവനന്തപുരത്ത് നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ സാബു ജേക്കബും വേദിയിൽ ഉണ്ടാകും. മോദിയുടെ സാന്നിധ്യത്തിലാണ് ട്വന്റി 20 ഔദ്യോഗികമായി എൻഡിഎയിൽ ചേരുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20യുടെ എൻഡിഎ പ്രവേശനം എറണാകുളം ജില്ലയിൽ ബിജെപിക്ക് ഗുണകരമാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. നിലവിൽ കിഴക്കമ്പലം, പൂതൃക്ക, ഐക്കരനാട്, തിരുവാണിയൂർ എന്നീ നാല് പഞ്ചായത്തുകളിലാണ് ട്വന്റി 20 ഭരണം നടത്തുന്നത്. എന്നാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകൾ യു.ഡി.എഫ് പിടിച്ചെടുത്തത് പാർട്ടിക്ക് തിരിച്ചടിയായിരുന്നു. യു.ഡി.എഫും എൽ.ഡി.എഫും ഒന്നിച്ചുള്ള രാഷ്ട്രീയ നീക്കങ്ങളെ നേരിടാനാണ് എൻഡിഎയിലേക്കുള്ള ചുവടുമാറ്റമെന്ന വിലയിരുത്തലിനൊപ്പം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബിജെപിയുടെ ഈ നീക്കവും.