ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് ശശികലയ്ക്കു സെല്‍ മാറ്റം. ഒറ്റയ്ക്ക് ഒരു സെല്ലില്‍ കഴിയണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണു ശശികലയെ മാറ്റിയത്. ഇളവരശിക്കൊപ്പമായിരുന്നു ഇതുവരെ ചിന്നമ്മ. ഒരാഴ്ചമുമ്പാണു രണ്ടാം നമ്പര്‍ സെല്ലില്‍നിന്നും നാലിലേക്കു മാറ്റിയത്.

ശശികലയെ ജയിലില്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായിട്ടുണ്ട് നേരത്തെ ശശികലയെ കാണാന്‍ സന്ദര്‍ശകരുടെ വന്‍ തിരക്കുണ്ടായിരുന്നു. ഇത് മൂലം ജയില്‍ അധികൃതര്‍ക്ക് മറ്റ് തടവുകാരെ സന്ദര്‍ശിക്കാന്‍ വരുന്നവരെ നിയന്ത്രിക്കേണ്ടി വന്നിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ശശികല സെല്ലിന് പുറത്തുള്ള സമയത്ത് മറ്റ് തടവുകാരെ സെല്ലില്‍ നിന്നും പുറത്തിറക്കിയിരുന്നില്ല. പക്ഷെ ഇപ്പോള്‍ ജയിലിനകത്ത് നടക്കാന്‍ പോലും ശശികല ഇഷ്ടപ്പെടുന്നില്ലെന്നാണു വിവരം.സെല്ലിനകത്ത് തമിഴ് സിനിമകള്‍ കണ്ടാണ് ശശികല സമയം ചെലവഴിക്കുന്നത്. വാര്‍ത്ത ചാനലുകള്‍ കാണുന്നത് വിരളമാണ്. സെല്ലില്‍ ശശികലയെ ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്നത് കൊതുകാണ്. കൊതുക് ശല്യം ഒഴിവാക്കുന്നതിന് വേണ്ടി വലിയ കൊതുക് വലയ്ക്കുളളില്‍ ഇരുന്നാണ് ചിന്നമ്മ അത്താഴം കഴിക്കുന്നത്. പകല്‍ സമയം തമിഴ് പത്രങ്ങളും ആഴ്ച്ചപ്പതിപ്പുകളും വായിച്ചു സമയം നീക്കും. തന്നെപ്പറ്റിയുള്ള ലേഖനങ്ങളും വാര്‍ത്തകളും അതീവ ശ്രദ്ധയോടെയാണു വായിക്കുന്നതെന്നും വിവരമുണ്ട്.