സിൽവർ ലൈൻ പദ്ധതിയെ ചുറ്റി മാസങ്ങളോളം കേരളം കടുത്ത രാഷ്ട്രീയ സംഘർഷ വേദിയായിരുന്നു. സർക്കാരിന്റെ സ്വപ്ന പദ്ധതിക്കെതിരെ കോൺഗ്രസും ബിജെപിയും ജനകീയ സമിതികളും ശക്തമായ പ്രതിഷേധം നടത്തി. എന്നാൽ, സിൽവർ ലൈനിന് പകരമായി ഇ. ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽപാതയ്ക്ക് കേന്ദ്രം പിന്തുണ നൽകാനൊരുങ്ങുന്നതോടെ സംസ്ഥാനത്തെ രാഷ്ട്രീയ നിലപാടുകളിൽ മാറ്റം കാണാം. പേരെന്തായാലും കേരളത്തിന് വേഗപാത വേണമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ വ്യക്തമാക്കിയിരുന്നു.
അതിവേഗ റെയിൽപാതയെ കരുതലോടെയാണ് ഭരണകക്ഷിയും പ്രതിപക്ഷവും സ്വാഗതം ചെയ്യുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ അനുകൂല നിലപാട് സ്വീകരിച്ചു. എന്നാൽ, ഇത് പൂർണമായും കേന്ദ്ര പദ്ധതിയായി മാറ്റാനുള്ള ബിജെപിയുടെ നീക്കമാണോ എന്ന സംശയം എൽഡിഎഫിനുണ്ട്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പദ്ധതി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും ചില മന്ത്രിമാർ ഉയർത്തിയിട്ടുണ്ട്. എന്നിരുന്നാലും, വികസന പദ്ധതിയെന്ന നിലയിൽ എതിർപ്പില്ലെന്നതാണ് സർക്കാരിന്റെ പൊതുനിലപാട്.
സിൽവർ ലൈനിനെതിരെ മഞ്ഞക്കുറ്റി പറിച്ചെറിഞ്ഞ കോൺഗ്രസും പുതിയ അതിവേഗ പാതയെ എതിർക്കുന്നില്ല. കേരളത്തിൽ അതിവേഗ റെയിൽ സംവിധാനം വേണമെന്ന നിലപാടിലാണ് പ്രതിപക്ഷവും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ പദ്ധതിയെ സ്വാഗതം ചെയ്തു. അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളിൽ കേന്ദ്ര സർക്കാർ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് ഇ. ശ്രീധരന്റെ അറിയിപ്പ്. ഭൂമി ഏറ്റെടുക്കൽ കുറവായതിനാൽ വലിയ പ്രതിഷേധങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു. ഇനി കേന്ദ്ര പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് കേരളം.











Leave a Reply