ന്യൂസ് ഡെസ്ക്, മലയാളം യുകെ
എച്ച്‌എംആർസി ജനുവരി 31, 2026-ലെ സെൽഫ് അസസ്മെന്റിന്റെ അവസാന തീയതി നഷ്ടപ്പെടുത്തിയ ഏകദേശം പത്ത് ലക്ഷം നികുതിദായകർക്ക് സ്വമേധയാ 100 പൗണ്ട് പിഴ ചുമത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . നികുതി അടയ്ക്കാനുള്ള തുക ഇല്ലാത്തവർക്കും ഈ പ്രാഥമിക പിഴ ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങൾ പ്രകാരം നിശ്ചിത സമയപരിധിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കാത്തവർക്കാണ് ഈ നടപടി.

റിട്ടേൺ സമർപ്പിക്കൽ കൂടുതൽ വൈകുന്നുവെങ്കിൽ പിഴ കുത്തനെ ഉയരും. ഒരു ദിവസം വൈകിയാൽ 100 പൗണ്ട് പിഴ ഈടാക്കും. മൂന്ന് മാസം കഴിഞ്ഞാൽ പരമാവധി 90 ദിവസം വരെ ദിവസേന 10 പൗണ്ട് വീതം പിഴ ചുമത്തി ആകെ 900 പൗണ്ടായി പിഴ ഉയരും. ആറു മാസം കഴിഞ്ഞാൽ 300 പൗണ്ട് അല്ലെങ്കിൽ അടയ്ക്കാനുള്ള നികുതിയുടെ 5 ശതമാനം (ഏത് കൂടുതലോ) അധികമായി ഈടാക്കും. 12 മാസം കഴിഞ്ഞാലും വീണ്ടും 300 പൗണ്ട് അല്ലെങ്കിൽ 5 ശതമാനം അധിക പിഴ ബാധകമാകും.

നികുതി അടയ്ക്കുന്നതിലും വൈകിയാൽ 30 ദിവസം കഴിഞ്ഞാൽ കുടിശ്ശിക തുകയിലെ 5 ശതമാനം പിഴ ഈടാക്കും. ആറു മാസം, 12 മാസം ഘട്ടങ്ങളിലും അധികമായി 5 ശതമാനം വീതം പിഴ ചുമത്തും. കൂടാതെ വർഷത്തിൽ 7.75 ശതമാനം നിരക്കിൽ പലിശ ദിവസേന കണക്കാക്കി ഈടാക്കും. ഗുരുതര രോഗം, അടുത്ത ബന്ധുവിന്റെ മരണം, സാങ്കേതിക തകരാർ തുടങ്ങിയ ന്യായമായ കാരണങ്ങൾ ഉണ്ടെങ്കിൽ 30 ദിവസത്തിനകം അപ്പീൽ നൽകാം. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർക്ക് തവണകളായി അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.











Leave a Reply