ലണ്ടന്‍: ക്രിസ്തുമസ് കാലത്ത് യാത്രാദുരിതം വര്‍ദ്ധിപ്പിച്ചുകൊണ്ട് വിര്‍ജിന്‍ ട്രെയിന്‍ ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നു. ഡിസംബറിലും ജനുവരിയിലുമായി ആറ് 24 മണിക്കൂര്‍ സമരങ്ങള്‍ നടത്തുമെന്ന് തൊഴിലാളികള്‍ അറിയിച്ചു. വിര്‍ജിന്‍ ട്രെയിന്‍സ് വെസ്റ്റ് കോസ്റ്റ് ജീവനക്കാരാണ് സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 15, 22, ജനുവരി 5, 8, 26, 29 തിയതികളിലായിരിക്കും സമരങ്ങള്‍ അരങ്ങേറുക. ട്രെയിന്‍ മാനേജര്‍മാര്‍, ഓണ്‍ബോര്‍ഡ് കേറ്ററിംഗ് ജീവനക്കാര്‍, സ്‌റ്റേഷന്‍, ക്ലെറിക്കല്‍ ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ 1800ഓളം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് റെയില്‍, മാരിടൈം, ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ അറിയിച്ചു. വേതന വിഷയത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

സമരത്തിനിടയിലും മിക്കവാറും എല്ലാ സര്‍വീസുകളും നടത്തുമെന്ന് വിര്‍ജിന്‍ ട്രെയിന്‍സും അറിയിച്ചു. ജോലി സ്ഥലത്തെ സമത്വത്തിനും നീതിക്കും വേണ്ടിയാണ് സമരം നടത്തുന്നതെന്നാണ് ആര്‍എംടി യൂണിയന്‍ ജനറല്‍ സെക്രട്ടറി മിക്ക് കാഷ് പറഞ്ഞത്. ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുന്നതിന് തുല്യമായ ആനുകൂല്യങ്ങള്‍ തങ്ങള്‍ക്കും ലഭ്യമാക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. കമ്പനി തൊഴിലാളികളോട് കാണിക്കുന്ന അസമത്വത്തിനും വഞ്ചനാപരമായ സമീപനത്തിനുമെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കന്വനിയെ അറിയിച്ചിട്ടുള്ളതായും യൂണിയന്‍ വ്യക്തമാക്കി.

അതേസമയം ജനങ്ങള്‍ക്ക് സേവനങ്ങള്‍ ഏറ്റവും കൂടുതല്‍ ആവശ്യമായ സമയത്ത് പ്രശ്‌നങ്ങ്ള്‍ സൃഷ്ടിക്കാനാണ് യൂണിയന്‍ ശ്രമിക്കുന്നതെന്നാണ് കമ്പനി പ്രതികരിച്ചത്. 3.6 ശതമാനം ശമ്പള വര്‍ദ്ധനവ് തങ്ങ്ള്‍ അംഗീകരിച്ചിട്ടുണ്ട്. എ്ന്നാല്‍ 4 ശതമാനമാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. യുകെയില്‍ ഈ വര്‍ഷം ലഭ്യമായ വര്‍ദ്ധനവിന്റെ ഇരട്ടിയാണ് ഇവര്‍ ആവശ്യപ്പെടുന്നതെന്നും കമ്പനി പറയുന്നു.