ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലുടനീളം വീണ്ടും ആർട്ടിക് തണുപ്പ് വ്യാപിക്കുമെന്ന് മുന്നറിയിപ്പ് പുറത്തുവന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഞ്ഞും ഐസും രൂപപ്പെടാനിടയുള്ളതിനാൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സ്കോട്ട് ലൻഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വടക്കൻ-കിഴക്കൻ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിലും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മുതൽ ചൊവ്വാഴ്ച രാവിലെ വരെ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. വടക്കൻ അയർലണ്ടിലും വടക്കൻ സ്കോട്ട് ലൻഡിലും മുന്നറിയിപ്പ് നിലവിലുണ്ട്. റോഡുകളിൽ ‘ബ്ലാക്ക് ഐസ്’ രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാരാന്ത്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത മഞ്ഞുവീഴ്ചയും തണുപ്പും തുടരാനിടയുണ്ട്. തിങ്കളാഴ്ച മിക്ക പ്രദേശങ്ങളിലും കനത്ത മഴച്ചാറ്റലുകൾക്കും ചില ഇടങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. ചൊവ്വാഴ്ച കൂടുതലായും വരണ്ട കാലാവസ്ഥയാണെങ്കിലും കിഴക്കൻ മേഖലകളിൽ കാറ്റ് ശക്തമാകുന്നതിനാൽ താപനില ഗണ്യമായി താഴും. ബുധനാഴ്ച രാവിലെ പല ഭാഗങ്ങളിലും താപനില മൈനസ് ഡിഗ്രിയിൽ എത്തുമെന്നാണ് പ്രവചനം. വടക്കുകിഴക്കൻ സ്കോട്ട് ലൻഡിൽ -8 മുതൽ -10 ഡിഗ്രി സെൽഷ്യസ് വരെ താപനില ഇടിയാം.

ഇതിനിടെ ശക്തമായ മഴ തുടരുന്നതിനാൽ ഇംഗ്ലണ്ടിൽ വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ ശക്തമാക്കി. 75 വെള്ളപ്പൊക്ക മുന്നറിയിപ്പുകളും 189 അലർട്ടുകളും നിലവിലുണ്ട്. തെക്കൻ-മിഡ്‌ലാൻഡ്സ് മേഖലകളിലാണ് കൂടുതൽ ഭീഷണി. നദീതടങ്ങൾ നിറഞ്ഞൊഴുകുന്നതിനാൽ വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും അപകടസാധ്യത ഉയർന്നതായി പരിസ്ഥിതി ഏജൻസി വ്യക്തമാക്കി. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആവശ്യമെങ്കിൽ കൂടുതൽ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുമെന്നും അധികൃതർ അറിയിച്ചു.