ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

ബ്രിട്ടൺ :- ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത്. 2014 -ൽ താൻ പ്രധാനമന്ത്രി ആയിരിക്കുമ്പോൾ സ്കോട്ട്‌ലൻഡിന്റെ സ്വാതന്ത്ര്യവോട്ടെടുപ്പിന്റെ കാലഘട്ടത്തിൽ താൻ രാഞ്ജിയോട് അഭിപ്രായം ചോദിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ഇത് കൊട്ടാരത്തിൽ പുതിയ അസ്വസ്ഥതകൾക്ക് വഴിവെച്ചിട്ടുണ്ട്.ബ്രെക്സിറ്റിന്റെ കാര്യത്തിൽ ബോറിസ് ജോൺസന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്ന തരത്തിൽ ആയിരുന്നു ഡേവിഡ് കാമറൂണിന്റെ പ്രസ്താവന. എന്നാൽ ഈ പ്രസ്താവനയ്ക്ക് മറുപടിയായി ബക്കിങ്ഹാം കൊട്ടാരം പ്രതികരിച്ചിട്ടില്ല.

ഒരു ബിബിസി ഡോക്യുമെന്ററിയിലാണ് തൻെറ കാലഘട്ടത്തെ പറ്റി കാമറൂൺ പ്രസ്താവിച്ചിരിക്കുന്നത്. തൻെറ പ്രവർത്തനങ്ങളുടെ ഒരു സത്യസന്ധമായ വിവരണം രാജ്ഞിക്ക് നൽകാൻ ശ്രമിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ കാമറൂണിൻെറ പ്രസ്താവന അനുചിതമാണെന്ന് പലഭാഗത്തുനിന്നും വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.

ഇത്തരം രാഷ്ട്രീയ തീരുമാനങ്ങളിൽ രാജ്ഞിയെ ഉൾപ്പെടുത്തിയത് തെറ്റാണെന്ന് സ്കോട്ട്ലാൻഡിലെ പ്രഥമ മന്ത്രി അലക്സ് സാൽമണ്ട് അറിയിച്ചു. തൻെറ വ്യക്തി താൽപര്യങ്ങൾ രാജ്ഞിയിൽ അടിച്ചേൽപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്ന് അലക്സ് പറഞ്ഞു.

രാഷ്ട്രീയ തീരുമാനങ്ങളിൽ രാജ്ഞിയുടെ ഉൾപ്പെടൽ തെറ്റാണെന്ന് ലേബർ പാർട്ടി നേതാവ് ജെറെമി കോർബിനും രേഖപ്പെടുത്തി. മുൻപും ഡേവിഡ് കാമറൂൺ ഇത്തരം വിവാദമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.