ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത്‌ഹാംപ്ടൺ: ബ്രിയാർ ഹിൽ മേഖലയിലെ റിംഗ്‌വേ സ്കേറ്റ് പാർക്കിൽ ഉണ്ടായ കത്തിക്കുത്ത് സംഭവത്തിൽ ഇരുപതു വയസ് പ്രായമുള്ള യുവാവ് കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഒരു കൗമാരക്കാരൻ ജീവൻ പണയം വെച്ച് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരം സംഘർഷത്തിനിടെ രണ്ടുപേർക്ക് കുത്തേറ്റതായി ലഭിച്ച വിവരത്തെ തുടർന്ന് അടിയന്തിര സേവനങ്ങൾ സ്ഥലത്തെത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെ തുടർന്ന് നോർത്ത്‌ഹാംപ്ടൺഷയർ പൊലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നോർത്ത്‌ഹാംപ്ടണിൽ നിന്നുള്ള രണ്ട് കൗമാരക്കാരും ഒരു പുരുഷനും ഒരു സ്ത്രീയും ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈസ്റ്റ് മിഡ്‌ലാൻഡ്സ് സ്പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റിലെ ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ ടോറി ഹാരിസൺ സംഭവത്തെ “ദാരുണം” എന്ന് വിശേഷിപ്പിച്ചു.

പ്രദേശത്ത് പൊലീസ് കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സ്കേറ്റ് പാർക്കിൽ കോർഡൺ തുടരുന്നതിനോടൊപ്പം ഹൈ-വിജിബിലിറ്റി പട്രോളുകളും ശക്തമാക്കി. വീടുതോറും അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമുള്ളവർ മുന്നോട്ടുവരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.











Leave a Reply