തെഹ്‌റാൻ ∙ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെ തുടർന്ന് ശക്തമായ പ്രതികാര നടപടികൾ പ്രഖ്യാപിച്ച് ഇറാൻ റെവല്യൂഷനറി ഗാർഡ് (ഐആർജിസി). ഖമനേയിയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഒരിക്കലും വെറുതെ വിടില്ലെന്നും ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ സൈനിക ഓപ്പറേഷൻ ഉടൻ ആരംഭിക്കുമെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി. ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് ഏജൻസിയാണ് ഇതുസംബന്ധിച്ച വിവരം റിപ്പോർട്ട് ചെയ്തത്.
പ്രഖ്യാപിച്ച ഓപ്പറേഷൻ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്നും മേഖലയിലെ അധിനിവേശ പ്രദേശങ്ങളും അമേരിക്കൻ താവളങ്ങളും പ്രധാന ലക്ഷ്യങ്ങളായിരിക്കുമെന്നും ഐആർജിസി വ്യക്തമാക്കി. “നമ്മൾക്ക് ഒരു മഹാനായ നേതാവിനെ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം മനുഷ്യരാശിക്കെതിരായ ക്രൂരതയുടെ തെളിവാണ്. ഇറാന്റെ ജനതയുടെ പ്രതികാരം അനിവാര്യമാണ്” എന്നും പ്രസ്താവനയിൽ പറയുന്നു. ഖമനേയിയുടെ വിയോഗത്തിൽ രാജ്യത്തുടനീളം ശക്തമായ വികാരപ്രകടനങ്ങളാണ് ഉയരുന്നത്.
ഖമനേയി കൊല്ലപ്പെട്ടതായി ഞായറാഴ്ച രാവിലെ ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേസമയം, ഖമനേയി കൊല്ലപ്പെട്ടുവെന്ന് ശനിയാഴ്ച രാത്രിയോടെ തന്നെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. മേഖലയിൽ സംഘർഷാവസ്ഥ കടുത്ത ആശങ്കകൾക്ക് ഇടയാക്കിയിരിക്കുകയാണ്.











Leave a Reply