ന്യൂസ് ഡെസ്ക്, മലയാളം യുകെ
മധ്യപൂർവ മേഖലയിലെ യുഎസ്–ഇസ്രായേൽ സൈനികാക്രമണങ്ങൾക്ക് പിന്നാലെ ബ്രിട്ടനിലെ സ്ഥാപനങ്ങൾക്കു നേരെ ഇറാനുമായി ബന്ധമുള്ള സൈബർ സംഘങ്ങളുടെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത ഉയർന്നതായി നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ മുന്നറിയിപ്പ് നൽകി. മധ്യപൂർവേഷ്യയിൽ ഓഫീസുകളോ സപ്ലൈ ചെയിനുകളോ ഉള്ള കമ്പനികൾക്ക് സൈബർ ഭീഷണി കൂടുതലാണെന്ന് ഏജൻസി വ്യക്തമാക്കി. ഇറാന്റെ പരമാധികാരി ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതടക്കമുള്ള ശക്തമായ സൈനികാക്രമണങ്ങൾ നടന്നിട്ടും ഇറാൻ്റെ പിന്തുണയുള്ള ഹാക്കർമാർക്ക് ഇപ്പോഴും സൈബർ ആക്രമണ ശേഷിയുണ്ടെന്ന് എൻസിഎസ്എസി ചൂണ്ടിക്കാട്ടി.

ബ്രിട്ടനിലേക്കുള്ള നേരിട്ടുള്ള സൈബർ ഭീഷണി കടുത്തതല്ലെങ്കിലും ഇറാൻ ബന്ധമുള്ള സംഘങ്ങളുടെ ആക്രമണത്തിൽ അനുബന്ധ നാശനഷ്ടം സംഭവിക്കാമെന്നാണു വിലയിരുത്തൽ. വിമാനത്താവളങ്ങൾ, വൈദ്യുതി നിലയങ്ങൾ പോലുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങൾ അടിയന്തര ജാഗ്രത പാലിക്കണമെന്നും ഐ.ടി. സംവിധാനങ്ങളുടെ നിരീക്ഷണം ശക്തമാക്കണമെന്നും എൻസിഎസ്എസി ദേശീയ പ്രതിരോധ വിഭാഗം ഡയറക്ടർ ജോനാഥൻ എലിസൺ നിർദേശിച്ചു. സൈബർ സുരക്ഷാ കമ്പനിയായ സോഫോസിലെ ഡയറക്ടർ റാഫെ പില്ലിംഗ്, ഇറാൻ ചൈനയുടെയോ റഷ്യയുടെയോ തലത്തിലുള്ള ശക്തിയില്ലെങ്കിലും അവഗണിക്കാനാവാത്ത ശേഷിയുള്ളവരാണെന്ന് അഭിപ്രായപ്പെട്ടു.

അതിനിടെ, യുഎസ് ആസ്ഥാനമായ ക്രൗഡ്‌സ്ട്രൈക്ക് ഇറാൻ ബന്ധമുള്ള സംഘങ്ങൾ ‘ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ്’ (DDoS) ആക്രമണങ്ങൾ ആരംഭിച്ചതായി കണ്ടെത്തി. മുൻ എഫ്ബിഐ സൈബർ വിഭാഗം ഉദ്യോഗസ്ഥയും ഹാൽസിയൺ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥയുമായ സിന്തിയ കൈസർ, ഇറാന്റെ സൈബർ പ്രവർത്തനങ്ങൾ സർക്കാർ പിന്തുണയും ക്രിമിനൽ സംഘങ്ങളുമായുള്ള കൂട്ടുകെട്ടുമാണെന്ന് വ്യക്തമാക്കി. മധ്യപൂർവ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഡേറ്റാ സെന്ററുകൾക്ക് നേരെയുള്ള ഭൗതിക ആക്രമണ സാധ്യതയും അവഗണിക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകി.











Leave a Reply