ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ നൂറുകണക്കിന് കൗമാരക്കാരെ ഉൾപ്പെടുത്തി സോഷ്യൽ മീഡിയ വിലക്കുകളും നിയന്ത്രണങ്ങളും പരീക്ഷിക്കാൻ സർക്കാർ നീക്കം തുടങ്ങി. പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ നേതൃത്വത്തിൽ സ്മാർട്ട്‌ഫോൺ ഉപയോഗത്തിന്റെ ദോഷഫലങ്ങൾ കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് മൂന്ന് മാസത്തെ സമഗ്ര ആലോചന ആരംഭിച്ചത്. ഏകദേശം 13 മുതൽ 15 വയസ്സ് വരെയുള്ള 150 കുട്ടികളെ ഉൾപ്പെടുത്തി നടക്കുന്ന ആദ്യ പരീക്ഷണത്തിൽ, ചിലർക്കു സോഷ്യൽ മീഡിയ പൂർണ്ണമായി വിലക്കുകയും, ചിലർക്കു ദിവസത്തിൽ ഒരു മണിക്കൂർ മാത്രം ഉപയോഗം അനുവദിക്കുകയും, രാത്രി ഡിജിറ്റൽ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്യും. തുടർന്ന് കുട്ടികളുടെ ഉറക്കം, മാനസികാവസ്ഥ, ശാരീരിക പ്രവർത്തനം എന്നിവ വിലയിരുത്തും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയ്ക്ക് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കണമോയെന്നതും കുട്ടികൾ ഇത്തരം പ്രവണതകൾക്ക് അടിമകളാകുന്ന തരത്തിലുള്ള സൗകര്യങ്ങൾ നിരോധിക്കണമോയെന്നതും പരിശോധിക്കും. പ്രായപരിശോധന കർശനമാക്കുന്നതും നിർബന്ധിത രാത്രി കർഫ്യൂ നടപ്പാക്കുന്നതും ചർച്ചയിലുണ്ട്. കൂടാതെ കൃത്രിമ ബുദ്ധി ചാറ്റ്‌ബോട്ടുകൾ കുട്ടികൾക്ക് നിയന്ത്രണമില്ലാതെ ഉപയോഗിക്കാമോ, ചില ഗെയിമിംഗ് പ്ലാറ്റ്ഫോമുകളുടെ സ്വാധീനം എത്രമാത്രം ഉണ്ട് എന്നിവയും പരിഗണിക്കും. ഇതു സംബന്ധിച്ച് എൻ എസ് പി സി സി ഉൾപ്പെടെയുള്ള ചില ബാലസുരക്ഷാ സംഘടനകൾ പൂർണ്ണ വിലക്കിന് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. വിലക്ക് കൊണ്ടുവരുന്നത് കുട്ടികളെ നിയന്ത്രണമില്ലാത്ത ഇന്റർനെറ്റ് ഇടങ്ങളിലേക്ക് തള്ളിവിടാമെന്ന ആശങ്കയാണ് അവർ ഉയർത്തുന്നത്.

അതേസമയം ‘സ്മാർട്ട്ഫോൺ ഫ്രീ ചൈൽഡ്ഹുഡ്’ പ്രചാരണസംഘടന 16 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ആവശ്യപ്പെട്ട് വൻ പ്രചാരണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി 2.5 ലക്ഷം രക്ഷിതാക്കളോട് പ്രസ്തുത വിഷയത്തിൽ എംപിമാർക്ക് കത്ത് എഴുതാൻ അവർ ആവശ്യപ്പെട്ടിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കമ്പനികൾക്ക് ഉത്തരവാദിത്തം ചുമത്തണമെന്ന് സംഘടനയുടെ സഹസ്ഥാപകൻ ജോ റൈറി ആവശ്യപ്പെട്ടു. ടെക് സെക്രട്ടറി ലിസ് കെൻഡൽ മാതാപിതാക്കളും കുട്ടികളും പങ്കാളികളാകുന്ന ഈ ആലോചന ഭാവി നിയമനിർമ്മാണത്തിന് നിർണായകമാകുമെന്ന് വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തിയുള്ള വ്യക്തമായ നടപടികൾ വേണമെന്ന് മോളി റോസ് ഫൗണ്ടേഷൻ അടക്കമുള്ള സംഘടനകളും ആവശ്യപ്പെട്ടു.