ന്യൂസ് ഡെസ്ക്, മലയാളം യുകെ
എക്സ് പ്ലാറ്റ്‌ഫോമിൽ വ്യാജ അക്കൗണ്ടുകളും പ്രചാരണ മാനിപ്പുലേഷൻ ശ്രമങ്ങളും വർധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 80 കോടി അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തതായി കമ്പനി അറിയിച്ചു. 2024ൽ പ്ലാറ്റ്‌ഫോം മാനിപ്പുലേഷൻസും സ്പാം പ്രവർത്തനങ്ങളും ലംഘിച്ചതിനാലാണ് ഈ അക്കൗണ്ടുകൾക്കെതിരെ നടപടി എടുത്തത്. ലോകത്ത് ഏകദേശം 30 കോടി മാസാന്ത്യ ഉപയോക്താക്കളാണ് എക്‌സിന് ഉള്ളത്. ദിവസേന വ്യാജ അക്കൗണ്ട് നെറ്റ്‌വർക്കുകൾ സൃഷ്ടിച്ച് പ്ലാറ്റ്‌ഫോമിനെ സ്വാധീനിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് കമ്പനിയും വ്യക്തമാക്കി.

കമ്പനിയുടെ പ്രതിനിധിയായ വിൽഫ്രെഡോ ഫെർണാണ്ടസ് യുകെ പാർലമെന്റിലെ വിദേശകാര്യ കമ്മിറ്റിയോട് സംസാരിക്കുമ്പോഴാണ് ഈ വിവരങ്ങൾ പങ്കുവച്ചത്. മറ്റ് രാജ്യങ്ങൾ പിന്തുണക്കുന്ന വ്യാജ പ്രചാരണ ശ്രമങ്ങളെ നേരിടേണ്ടി വരുന്നതായും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് റഷ്യ ആണ് ഏറ്റവും കൂടുതൽ ഇത്തരം ശ്രമങ്ങൾ നടത്തുന്നതെന്നും അതിനു പിന്നാലെ ഇറാൻ, ചൈന എന്നിവയാണെന്നും വ്യക്തമാക്കി. 2024ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ബാധിക്കാൻ റഷ്യ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

2022ൽ ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ഉള്ളടക്ക നിയന്ത്രണ നയങ്ങളെ കുറിച്ച് കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ബ്രിട്ടനിലും ഈ പ്ലാറ്റ്‌ഫോം കടുത്ത വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സൗത്ത്പോർട്ട് നഗരത്തിൽ മൂന്ന് കുട്ടികൾ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നാലെ വ്യാജ വിവരങ്ങളും പ്രകോപനപരമായ അഭ്യൂഹങ്ങളും എക്‌സിലൂടെ വ്യാപകമായി പ്രചരിച്ചത് രാജ്യമാകെ കടുത്ത സംഘർഷം ഉടലെടുക്കാൻ കാരണമായിരുന്നു . വ്യാജ അക്കൗണ്ടുകളും സ്പാം ഉള്ളടക്കവും തടയാൻ നടപടി തുടരുമെന്ന് കമ്പനി അറിയിച്ചു.











Leave a Reply