ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്‌ കോട്ട്‌ലൻഡും മാഞ്ചസ്റ്ററും സാൽഫോർഡും തമ്മിൽ ഇന്നുമുതൽ യാത്ര വിലക്ക് ഏർപ്പെടുത്തുന്നതിനെതിരെ കടുത്ത വിമർശനവുമായി ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബർൺഹാം രംഗത്തുവന്നു. സ് കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ ആണ് യാത്രാ വിലക്ക് ഏർപ്പെടുത്തുന്ന കാര്യം അറിയിച്ചത്. എന്നാൽ ഇത് നീതീകരിക്കാൻ കഴിയുന്നതല്ല എന്ന് ആൻഡി ബർൺഹാം മാധ്യമങ്ങളോട് പറഞ്ഞു.

ഏറ്റവും പുതിയ രോഗവ്യാപനതോതിൻെറ അവലോകനത്തെ തുടർന്നാണ് യാത്രാനിരോധനം പോലുള്ള കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളുന്നതെന്ന് സ് കോട്ടിഷ് സർക്കാരിൻെറ പ്രതിനിധി അറിയിച്ചു. നിലവിൽ മാഞ്ചസ്റ്ററിലെയും സാൽഫോർഡിലെയും കോവിഡ് നിരക്കുകൾ വളരെ ഉയർന്നതാണെന്നും അതിനാൽ തന്നെ അവിടേയ്ക്കുള്ള യാത്ര കൂടുതൽ രോഗവ്യാപനം വരുത്തി വയ്ക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നിരോധനം ഏർപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ 9284 പേർക്കാണ് യുകെയിൽ രോഗം ബാധിച്ചത്. കോവിഡ് ബാധിച്ച് ഇന്നലെ 6 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 43 ദശലക്ഷം പേർക്ക് യുകെയിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകി കഴിഞ്ഞു. 31.3 ദശലക്ഷം ആൾക്കാർക്ക് രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പും ലഭിച്ചത്.