ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതായി സമുദ്ര സുരക്ഷാ ഏജൻസികൾ അറിയിച്ചു. കപ്പലുകളിൽ പ്രൊജക്ടൈലുകൾ പതിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് പതാകയുള്ള ഒരു ചരക്ക് കപ്പലിനും ആക്രമണം നേരിട്ടു. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടായി. യുഎസുമായും ഇസ്രയേലുമായും സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന ഇറാൻ ഹോർമുസ് മേഖലയിൽ നിയന്ത്രണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഈ സംഭവമുണ്ടായത്.
തായ് നാവികസേനയുടെ അറിയിപ്പുപ്രകാരം കപ്പലിൽ 23 തായ് ജീവനക്കാർ ഉണ്ടായിരുന്നു. ആക്രമണത്തിന് പിന്നാലെ അടിയന്തിര രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ഒമാൻ നാവികസേന 20 ജീവനക്കാരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ബാക്കിയുള്ള മൂന്ന് പേരെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. സംഭവത്തെ തുടർന്ന് കടൽ സുരക്ഷാ ഏജൻസികൾ പ്രദേശത്ത് കൂടുതൽ ജാഗ്രത തുടരുന്നുവെന്നും അറിയിച്ചു.
യുഎഇയിലെ ഒരു തുറമുഖത്തിൽ നിന്ന് പുറപ്പെട്ട ഈ ചരക്ക് കപ്പൽ ഗുജറാത്തിലെ കാണ്ട്ല തുറമുഖത്തേക്കാണ് ചരക്കുമായി യാത്ര ചെയ്തിരുന്നത്. ഏകദേശം 178 മീറ്റർ നീളമുള്ള കപ്പലിന് 30,000 ടൺ വരെ ചരക്ക് വഹിക്കാനുള്ള ശേഷിയുണ്ടെന്ന് തായ് നാവികസേന വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് കപ്പലിന് കേടുപാടുകൾ സംഭവിക്കുകയും പുക ഉയരുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തു. സംഭവത്തെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.











Leave a Reply