ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് കെന്റിലെ മെനിഞ്ചൈറ്റിസ് വ്യാപനത്തെ തുടർന്ന് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെ വിലയിരുത്തി . രോഗബാധയെ തുടർന്ന് രണ്ട് വിദ്യാർത്ഥികൾ മരിച്ചതിൽ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, ചികിത്സയിലിരിക്കുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണ അറിയിച്ചു. രോഗവ്യാപനം നിയന്ത്രിക്കാൻ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെയും യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെയും എൻഎച്ച്എസ് ആരോഗ്യ പ്രവർത്തകരുടെയും ശ്രമങ്ങളെ അദ്ദേഹം “ഹെർക്കുലിയൻ ടാസ്ക് ” എന്നാണ് വിശേഷിപ്പിച്ചത് .

പുതിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ രോഗബാധിതരുടെ എണ്ണം കുറയുകയും സ്ഥിരീകരിച്ച കേസുകൾ 23ൽ നിന്ന് 20 ആയി ചുരുങ്ങുകയും ചെയ്തു. സംശയാസ്പദ കേസുകളുടെ എണ്ണം 11ൽ നിന്ന് 9 ആയി കുറഞ്ഞിട്ടുണ്ട്. സ്ഥിരീകരിച്ച കേസുകളിൽ ഭൂരിഭാഗത്തിലും ഉൾപ്പെട്ടിരിക്കുന്നത് സർവകലാശാല വിദ്യാർത്ഥികളാണ്. രോഗവ്യാപനം ഉണ്ടായ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ലക്ഷണങ്ങളെ കുറിച്ച് ജാഗ്രത പാലിക്കാനും ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

ഇതിനിടെ രോഗപ്രതിരോധത്തിനായി വ്യാപകമായി വാക്സിനേഷനും ആന്റിബയോട്ടിക് വിതരണവും ആരംഭിച്ചിട്ടുണ്ട്. 9,000ത്തിലധികം പേർ വാക്സിൻ സ്വീകരിച്ചപ്പോൾ 12,000ത്തിലധികം പേർക്ക് മുൻകരുതൽ ആന്റിബയോട്ടിക് നൽകിയിട്ടുണ്ട്. മെനിംജൈറ്റിസ് ബി വാക്സിൻ ദീർഘകാല സംരക്ഷണം നൽകുന്നതാണെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഉടൻ സ്വീകരിക്കേണ്ട പ്രധാന നടപടിയാണ് ആന്റിബയോട്ടിക് കൂടി സ്വീകരിക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കി. രോഗവ്യാപനം നിയന്ത്രണത്തിലാണെന്ന ആത്മവിശ്വാസവും ആരോഗ്യവിഭാഗം പ്രകടിപ്പിച്ചിട്ടുണ്ട്.











Leave a Reply