ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉപയോഗിക്കാത്ത പിപിഇ ഉപകരണങ്ങൾ സംഭരിക്കാൻ ആഴ്ചയിൽ ഏകദേശം 4 മില്യൺ പൗണ്ട് ചെലവഴിക്കേണ്ടി വരുന്നു എന്ന റിപ്പോർട്ട് പുറത്ത്. ഗൗണുകൾ, കൈയുറകൾ, മുഖംമൂടികൾ എന്നിവയുൾപ്പെടെ 15 ബില്യണിൽ അധികം പിപിഇ ഗിയറുകൾ ആണ് സംഭരിച്ചിട്ടുള്ളത്. യുകെയിലെ വിതരണക്കാരിലും വെയർഹൗസുകളിലുമായി ഏകദേശം 8.6 ബില്യണും 12,000 ഷിപ്പിംഗ് കണ്ടെയ്നറിലായി 5.5 ബില്യണും ആണുള്ളത്. സർക്കാർ വാങ്ങിയ കിറ്റുകളുടെ ഏകദേശം 10% ഇപ്പോഴും ചൈനയിലാണ്. സംഭരണ ചെലവ് കുറയ്ക്കുന്നതിനായി ചില സംരക്ഷണ ഉപകരണങ്ങൾ കത്തിക്കുമെന്ന് ഉദ്യോഗസ്ഥർ ഈ ആഴ്ച വെളിപ്പെടുത്തിയിരുന്നു.

കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ ഏകദേശം 32 ബില്യൺ പിപിഇ ഉപകരണങ്ങൾക്കായുള്ള ഓർഡറുകൾ നടത്തിയതായാണ് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത്. യുക്രൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ചില സാധനങ്ങൾ സംഭാവന ചെയ്യുന്നതായി ഈ ആഴ്ച എംപിമാരോട് ചർച്ചചെയ്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.ഇതുവരെ വാങ്ങിയ കോടിക്കണക്കിന് സാധനങ്ങളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്.ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കാനും അധിക സ്റ്റോക്ക് വിൽക്കാനും പുനർനിർമിക്കാനും പുനരുപയോഗിക്കാനും വേണ്ട നടപടികൾ നോക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.