ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഹോട്ടല്‍, പബ്, റെസ്റ്റോറന്റ് മേഖലകള്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായുള്ള പുതിയ സര്‍വേ റിപ്പോർട്ട് പുറത്തുവന്നു . സര്‍ക്കാരിന്റെ നികുതി വര്‍ധനയും കുറഞ്ഞ വേതന വര്‍ധനയും കാരണം ചെലവുകള്‍ കുത്തനെ ഉയര്‍ന്നതോടെ, 64% സ്ഥാപനങ്ങള്‍ ജീവനക്കാരെ കുറയ്ക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത് . നിരവധി യുകെ മലയാളികളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത് . കൂടാതെ 42% സ്ഥാപനങ്ങള്‍ പ്രവര്‍ത്തന സമയം കുറയ്ക്കാനും, ഏഴില്‍ ഒരു സ്ഥാപനം പൂര്‍ണമായും അടയ്ക്കേണ്ടി വരുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത് . ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ബിസിനസ് റേറ്റുകളും ഉയര്‍ന്ന വേതന ചെലവുകളും പ്രാബല്യത്തില്‍ വന്നതോടെ മേഖലയ്ക്ക് വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് നേരിടേണ്ടി വരുന്നത്.

ഹോസ്പിറ്റാലിറ്റി മേഖലയിലെ സംഘടനകള്‍ ചേര്‍ന്ന് നല്കിയ പ്രതികരണത്തില്‍, ഈ മേഖലയിലെ നികുതി ഭാരം ഏറ്റവും കൂടുതലാണെന്നും അത് സ്ഥാപനങ്ങളെ “ശ്വാസംമുട്ടിക്കുന്ന” നിലയിലാണെന്നും ആരോപിച്ചു. ദേശീയ വേതനവും മിനിമം വേതനവും ഉയര്‍ന്നതോടെ മാത്രം ഏകദേശം £1.4 ബില്യണ്‍ അധിക ചെലവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത് . ബിസിനസ് റേറ്റുകളിലെ മാറ്റം മൂലം ഇംഗ്ലണ്ടിലെ ശരാശരി ഹോട്ടലിന് 30% വരെ (ഏകദേശം £28,900) അധിക ചെലവും, റെസ്റ്റോറന്റുകള്‍ക്ക് 15% (ഏകദേശം £1,800) വര്‍ധനയും പ്രതീക്ഷിക്കുന്നുണ്ട് . സര്‍ക്കാര്‍ പബുകള്‍ക്കും ലൈവ് മ്യൂസിക് വേദികള്‍ക്കുമായി £80 മില്യണ്‍ സഹായം പ്രഖ്യാപിച്ചെങ്കിലും, അതിന് മേഖലയിലെ ആശങ്കകള്‍ പൂര്‍ണമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇതിനു പുറമെ, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം മൂലം ഊര്‍ജ ചെലവ് കൂടാനുള്ള സാധ്യതയും ബിസിനസുകളെ ആശങ്കപ്പെടുത്തുന്നു. തൊഴില്‍ ചെലവ്, സപ്ലൈ ചെയിന്‍ പ്രശ്നങ്ങള്‍, ഊര്‍ജ ചെലവ് എന്നിവയാണ് അടുത്ത വര്‍ഷങ്ങളില്‍ പ്രധാന വെല്ലുവിളികളായി കണക്കാക്കുന്നത്. അതേസമയം, ജി7 രാജ്യങ്ങളില്‍ സ്വകാര്യ നിക്ഷേപ നിരക്കില്‍ യുകെയുടെ സ്ഥാനം പരിതാപകരമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു . ബിസിനസ് മേധാവികളുടെ ആത്മവിശ്വാസം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കും (-76) ഇടിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്ന ആശങ്കയാണ് ഈ രംഗത്തെ വിദഗ്ധര്‍ പങ്കുവെയ്ക്കുന്നത് .











Leave a Reply