ന്യൂസ് ഡെസ്ക്, മലയാളം യുകെ
മിഡിൽ ഈസ്റ്റിലെ സംഘർഷ സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി കൂടുതൽ ബ്രിട്ടീഷ് സൈനികരെയും പ്രതിരോധ സംവിധാനങ്ങളെയും വിന്യസിക്കുമെന്ന് യുകെ പ്രതിരോധ സെക്രട്ടറി ജോൺ ഹീലിഅറിയിച്ചു. സൗദി അറേബ്യ, ബഹ്റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് അധിക യുദ്ധ സംവിധാനങ്ങൾ അയയ്ക്കും. ഖത്തറിലെ ടൈഫൂൺ യുദ്ധവിമാനങ്ങളുടെ വിന്യാസവും കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട് . ഇതോടെ ഗൾഫ് മേഖലയിലും സൈപ്രസിലും പ്രവർത്തിക്കുന്ന യുകെ സൈനികരുടെ എണ്ണം ഏകദേശം 1000 ആയി ഉയരും. ഇറാന്റെ ആക്രമണ ഭീഷണി വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന് ഹീലി വ്യക്തമാക്കി.

എന്നാൽ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കില്ലെന്ന നിലപാട് യുകെ സർക്കാർ ആവർത്തിച്ചു. പ്രധാനമന്ത്രി കെയർ സ്റ്റാർമർ, “ഇത് നമ്മുടെ യുദ്ധമല്ല” എന്ന് വ്യക്തമാക്കി. അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുകെയുടെ നിലപാടിനെ വിമർശിച്ച് വീണ്ടും രംഗത്തെത്തി. ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിലൂടെ ഇന്ധനം ലഭ്യമാക്കുന്നതിൽ പ്രശ്നമുണ്ടെങ്കിൽ മറ്റു രാജ്യങ്ങൾ സ്വയം നടപടി സ്വീകരിക്കണമെന്നും ട്രംപ് പറഞ്ഞു.

ഇതിനിടെ, യുകെ മിനിസ്ട്രി ഓഫ് ഡിഫെൻസ് വിവിധ രാജ്യങ്ങളിലേക്ക് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. സൗദിയിൽ ‘സ്കൈ സേബർ’, ബഹ്റൈനിൽ ലഘു മിസൈൽ ലോഞ്ചർ, കുവൈറ്റിൽ ‘റാപിഡ് സെൻട്രി’ എന്നിവ ഇതിനകം എത്തിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും ഹീലി പറഞ്ഞു. ഇതിനിടെ ബ്രിട്ടനിലെ പ്രതിപക്ഷ കക്ഷികൾ സർക്കാർ നിലപാട് വിമർശിച്ച് രംഗത്തെത്തി. ചിലർ കൂടുതൽ സുതാര്യത ആവശ്യപ്പെട്ടു. മറ്റുചിലർ അമേരിക്കൻ സൈനിക പ്രവർത്തനങ്ങൾക്ക് യുകെ പിന്തുണ നൽകുന്നത് നിർത്തണമെന്നാണ് ആവശ്യപ്പെട്ടത്.











Leave a Reply