ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാൻ യുദ്ധം തുടർന്നാൽ ഏറ്റവും മോശം സാഹചര്യത്തിൽ ബ്രിട്ടനിൽ വേനൽക്കാലത്തോടെ ചില ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം ഉണ്ടാകാമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. പ്രത്യേകിച്ച് കോഴിയിറച്ചിയുടെയും പന്നിയിറച്ചിയുടെയും ലഭ്യതയ്ക്ക് കുറവുണ്ടാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹോർമുസ് കടലിടുക്ക് അടഞ്ഞ നിലയിൽ തുടരുകയാണെങ്കിൽ ഇന്ധനവും കയറ്റുമതി-ഇറക്കുമതി ശൃംഖലയും തകരാറിലാകാൻ സാധ്യതയുണ്ട്. ഇതോടെ കൃഷി, ഭക്ഷ്യസംസ്കരണം, ഗതാഗതം തുടങ്ങിയ മേഖലകളിൽ വലിയ സമ്മർദ്ദം ഉണ്ടാകുകയും വിതരണത്തിൽ പ്രശ്നങ്ങൾ സംഭവിക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഭക്ഷ്യസംസ്കരണത്തിലും മൃഗങ്ങളെ അറുക്കുന്നതിനുമുള്ള പ്രധാന ഘടകമായ കാർബൺ ഡൈഓക്സൈഡ് (CO2) ലഭ്യതയിൽ പ്രശ്നമുണ്ടാകുന്നത് വലിയ വെല്ലുവിളിയാകാം. CO2 ഉപയോഗിക്കുന്നത് മൃഗങ്ങളെ മാനുഷികമായി അറുക്കുന്നതിനും ഭക്ഷണം സംരക്ഷിക്കുന്നതിനും പ്രധാനമാണ്. അതിന്റെ വിതരണം തടസ്സപ്പെടുകയാണെങ്കിൽ ഉൽപ്പാദനം കുറയുകയും സംഭരണം ബുദ്ധിമുട്ടാകുകയും ചെയ്യും. എന്നിരുന്നാലും മുൻകരുതൽ നടപടിയായാണ് സർക്കാർ ഇത്തരം സാധ്യതകൾ വിലയിരുത്തുന്നതെന്നും യഥാർത്ഥത്തിൽ ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന ഉറപ്പായ പ്രവചനമല്ലെന്നും അധികൃതർ വ്യക്തമാക്കി.

ഇതിനിടെ, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബ്രിട്ടീഷ് ബിസിനസ് സെക്രട്ടറി പീറ്റർ കൈൽ അറിയിച്ചു. സാധാരണ ജീവിതം തുടരാൻ ആളുകളോട് അദ്ദേഹം അഭ്യർത്ഥിച്ചു. പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ടെസ്കോയുടെ സിഇഒ കെൻ മർഫിയും ഇപ്പോൾ ഭക്ഷ്യവിതരണത്തിൽ യാതൊരു പ്രശ്നവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. കർഷകരിൽ നിന്നും വിതരണക്കാരിൽ നിന്നും നിർമാതാക്കളിൽ നിന്നും അപകടസൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും, ആവശ്യമായ സാഹചര്യങ്ങളിൽ സർക്കാർ-സ്വകാര്യ മേഖലകൾ ചേർന്ന് പരിഹാര നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











Leave a Reply