ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയുടെ സാമ്പത്തിക വളർച്ച അടുത്ത രണ്ട് വർഷങ്ങളിൽ മന്ദഗതിയിലാകുമെന്ന കണക്കുകൾ പുറത്തുവന്നു. പണപ്പെരുപ്പം കുറയാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . ജനങ്ങളുടെ ജീവിത നിലവാരം 2027 – 28 വരെ മഹാമാരിക്ക് മുമ്പുള്ള കാലത്തേയ്ക്ക് മടങ്ങില്ലെന്നാണ് ഓഫീസ് ഫോർ ബഡ്ജറ്റ് റെസ്പോൺസിബിലിറ്റി അറിയിച്ചിരിക്കുന്നത്.

 

കൂടുതൽ നികുതി ഇളവുകളും ആനുകൂല്യങ്ങളും ചാൻസിലർ ജെറമി ഹണ്ട് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സ്വതന്ത്ര ഏജൻസിയായ ഒബിആർ ഒരു വർഷം രണ്ട് സാമ്പത്തിക പ്രവചനങ്ങളുടെ കണക്കുകൾ ആണ് പുറത്തുവിടുന്നത്. സാമ്പത്തിക കാര്യങ്ങളിലെ സർക്കാരിൻറെ നയനൂപീകരണത്തിന് ഇത് ആധികാരിക രേഖയായാണ് കണക്കാക്കുന്നത്. യുകെയുടെ സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന പ്രവചനങ്ങളെ കുറിച്ച് രൂക്ഷ വിമർശനങ്ങൾ ലേബർ പാർട്ടി ഉന്നയിച്ചിരിക്കുന്നത്. ഗവൺമെന്റിന്റെ സാമ്പത്തിക അശ്രദ്ധക്ക് ജനങ്ങളാണ് ബലിയാടുകൾ ആകേണ്ടതായി വന്നിരിക്കുന്നത് എന്നാണ് സാമ്പത്തിക മാന്ദ്യതയെ കുറിച്ചുള്ള വാർത്തയോട് ലേബർ പാർട്ടി പ്രതികരിച്ചത്.

ഒബിആറിന്റെ കണക്കുകൾ പ്രകാരം യുകെയുടെ ഈ വർഷത്തെ വളർച്ച 0.6 % ആയിരിക്കും. 2024 – ലെ വളർച്ച 0.7% ആയും 2025 -ൽ 1.4% ആയും വളർച്ചാ നിരക്ക് ഒ ബി ആര്‍ വെട്ടി കുറച്ചിട്ടുണ്ട്. ഇത് യഥാക്രമം 1.8%, 2.5% എന്നിങ്ങനെയാണ് നേരത്തെ കണക്കാക്കിയിരുന്നത്. കുതിച്ചുയരുന്ന വിലക്കയറ്റം നേരിടാൻ 2021 ഡിസംബർ മുതൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 14 തവണയാണ് പലിശ നിരക്ക് വർദ്ധിപ്പിക്കേണ്ടതായി വന്നത്