ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിൽ സിപിഐ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. മുന്നണിയെ മുന്നോട്ട് നയിക്കാൻ പുതിയ മുഖങ്ങൾ നേതൃത്വത്തിലേക്ക് വരണമെന്നതാണ് സിപിഐയുടെ നിലപാട്. ഇത് സംസ്ഥാന നേതൃത്വത്തെയും സിപിഎമ്മിനെയും അറിയിക്കുമെന്ന സൂചനയുണ്ട്. ഇത്ര വലിയ പരാജയം എൽഡിഎഫ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്റെ മേൽ ചാരുന്ന തരത്തിലുള്ള വിലയിരുത്തലുകളും പാർട്ടിക്കുള്ളിൽ ശക്തമാണ്.
പഴയ ശൈലിയിലുള്ള പ്രവർത്തനങ്ങൾ ജനങ്ങളിൽ വിമർശനത്തിന് ഇടയാക്കിയെന്നും പുതിയ കാലത്തിന് അനുയോജ്യമായ മാറ്റങ്ങൾ അനിവാര്യമാണെന്നും സിപിഐ നേതൃത്വം വിലയിരുത്തുന്നു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന കാര്യത്തിൽ സിപിഎമ്മിന്റെ ഏകപക്ഷീയമായ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന സന്ദേശവും അവർ നൽകുന്നു. പ്രതിപക്ഷ നേതൃസ്ഥാനം സിപിഎമ്മിനായിരിക്കുമെങ്കിലും പുതിയ മുഖത്തെ ആ സ്ഥാനത്ത് കൊണ്ടുവരണമെന്നതാണ് സിപിഐയുടെ ആവശ്യം.
പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് ലഭിക്കേണ്ടതുണ്ടെന്നും പാർട്ടി വ്യക്തമാക്കുന്നു. പരാജയത്തിന് പിന്നിലെ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കണമെന്നും ജനവികാരം മനസ്സിലാക്കുന്നതിൽ ഭരണനേതൃത്വം പരാജയപ്പെട്ടുവെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിലുണ്ട്. ഈ സാഹചര്യത്തിൽ പിണറായി വിജയനെ മാറ്റി നിർത്തിയുള്ള നേതൃത്വമാണ് മുന്നണിക്ക് ഗുണകരമെന്ന നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്. ഈ വിഷയത്തിൽ വരും ദിവസങ്ങളിൽ മുന്നണിക്കുള്ളിൽ കൂടുതൽ ചർച്ചകൾക്കും ഭിന്നതകൾക്കും സാധ്യതയുണ്ടെന്നും രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.











Leave a Reply