പത്തനംതിട്ട: റാന്നിയിലെ കീക്കൊഴൂർ സ്വദേശിനി രഞ്ജിതയെ വെട്ടിക്കൊന്ന കേസിൽ പ്രതിയായ അതുല്‍ സത്യന് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി. കേസിൽ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്ന പ്രതിക്ക് വിചാരണ പൂർത്തിയാക്കിയ ശേഷമാണ് ശിക്ഷ പ്രഖ്യാപിച്ചത്.
2023 ജൂൺ 24ന് നടന്ന അരുംകൊലയാണ് നാടിനെ നടുക്കിയത്. രഞ്ജിതയ്‌ക്കൊപ്പം താമസിച്ചിരുന്ന അതുല്‍ സത്യൻ, മക്കളുടെ മുന്നിൽ വെച്ച് ക്രൂരമായി രഞ്ജിതയെ വെട്ടിക്കൊന്നതായാണ് കേസ്. ആക്രമണത്തിനിടെ രഞ്ജിതയുടെ അച്ഛനെയും അമ്മയെയും പ്രതി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
മുൻപ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന അതുല്‍ സത്യനെതിരെ രഞ്ജിത പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പരമാവധി ശിക്ഷ ഉറപ്പാക്കിയതായി കോടതി വ്യക്തമാക്കി.











Leave a Reply