കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ ദില്ലിയിൽ നിർണായക ഘട്ടത്തിലെത്തി. കെപിസിസി മുൻ അധ്യക്ഷന്മാരെയും മുതിർന്ന നേതാക്കളെയും വർക്കിംഗ് പ്രസിഡന്റുമാരെയും പ്രത്യേകം കണ്ടു രാഹുൽ ഗാന്ധി അഭിപ്രായം തേടി. എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമം നടന്നോയെന്നും പാർട്ടിക്കുള്ളിലെ ശക്തിപ്രകടനങ്ങൾക്ക് പിന്നിൽ ആരാണെന്നും രാഹുൽ അന്വേഷിച്ചതായാണ് സൂചന. മല്ലികാർജുൻ ഖർഗെയുമായി ചർച്ച നടത്തിയ ശേഷമാകും അന്തിമ പ്രഖ്യാപനം.
സോണിയ ഗാന്ധിയുടെ വസതിയായ പത്ത് ജൻപഥിൽ നടന്ന കൂടിക്കാഴ്ചയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സുധാകരൻ, എം എം ഹസൻ, കെ മുരളീധരൻ, ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ്, എപി അനിൽ കുമാർ എന്നിവർ പങ്കെടുത്തു. പ്രതിഷേധങ്ങൾ ആസൂത്രിതമായിരുന്നോയെന്നും ആരെ പിന്തുണച്ചാണ് മത്സരമെന്നുമുള്ള കാര്യങ്ങൾ രാഹുൽ വിശദമായി ചോദിച്ചറിഞ്ഞതായി നേതാക്കൾ സൂചിപ്പിച്ചു. ചിലർ എംഎൽഎമാരുടെ പിന്തുണ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ സംസ്ഥാനത്തെ പൊതുവികാരവും നിർണായകമാണെന്ന നിലപാടും ഉയർന്നു.
അതേസമയം അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ബംഗളൂരു പരിപാടികൾ റദ്ദാക്കി മല്ലികാർജുൻ ഖർഗെ ദില്ലിയിലെത്തി. രാഹുൽ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും കൂടിയാലോചിച്ച ശേഷമാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നീ നേതാക്കളുടെ ക്യാമ്പുകൾ കടുത്ത ആകാംക്ഷയിലായിരിക്കെ എംഎൽഎമാരുടെ പിന്തുണയോ സംസ്ഥാനത്തെ പൊതുസാഹചര്യമോ ആകുമോ നിർണായകമെന്നതാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.











Leave a Reply