താരസംഘടനയായ അമ്മയിലെ തൊഴിൽ പീഡന പരാതിയിൽ നിർണായക നടപടി സ്വീകരിച്ച് പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുത്തു. ട്രഷറർ ഉണ്ണി ശിവപാലിനെതിരെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ അതുല്യ നൽകിയ പരാതിയെ തുടർന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി ഇടപെട്ടത്. ഉണ്ണി ശിവപാലിനെ താൽക്കാലികമായി അവധിയിൽ പ്രവേശിപ്പിക്കാനും തീരുമാനിച്ചതായി സംഘടനയുടെ പ്രസിഡന്റ് ശ്വേത മേനോൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൊഴിലിടത്തിൽ മാനസിക പീഡനം നേരിട്ടുവെന്നാരോപിച്ച് യുവതി കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കും ലേബർ ഓഫീസിനും പരാതി നൽകിയിരുന്നു. വിഷയത്തിൽ സംഘടനയ്ക്കുള്ളിൽ വ്യാപക ചർച്ചകൾ നടന്നതിന് പിന്നാലെയാണ് നടപടി പ്രഖ്യാപിച്ചത്.
ഉണ്ണി ശിവപാൽ ജീവനക്കാരോട് അടിമ മനോഭാവത്തോടെയാണ് പെരുമാറിയതെന്നും നിരന്തരം മാനസികമായി തളർത്താൻ ശ്രമിച്ചുവെന്നുമാണ് യുവതിയുടെ ആരോപണം. സാധാരണ ഓഫീസ് സമയത്തിന് ശേഷവും ജോലി ചെയ്യിപ്പിച്ചിരുന്നുവെന്നും വീട്ടിലെത്തിയ ശേഷവും വാട്‌സാപ്പ് സന്ദേശങ്ങളും ഫോൺവിളികളും തുടർന്നിരുന്നുവെന്നും അവർ പറഞ്ഞു. അർധരാത്രിയിലും സന്ദേശങ്ങൾ അയച്ചതിന്റെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും യുവതി വ്യക്തമാക്കി. പ്രശ്നങ്ങൾ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെ അറിയിച്ചെങ്കിലും ട്രഷററുമായി സഹകരിക്കാനാണ് നിർദേശിച്ചതെന്നും പരാതി നൽകിയാൽ സംഘടനയിൽ തുടരാനാകില്ലെന്ന മുന്നറിയിപ്പ് ലഭിച്ചതായും അവർ ആരോപിച്ചു. തനിക്കെതിരായ പിരിച്ചുവിടൽ നടപടി ട്രഷറർക്കുവേണ്ടി എടുത്ത തീരുമാനമാണെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
പരാതിയിൽ നടപടി വൈകിയെന്ന വിമർശനങ്ങൾക്ക് മറുപടിയായി എക്സിക്യൂട്ടീവ് കമ്മിറ്റി ചേരുന്നതിൽ ഉണ്ടായ താമസമാണ് കാരണമെന്ന് ശ്വേത മേനോൻ വിശദീകരിച്ചു. അതേസമയം യുവതി കുക്കു പരമേശ്വരനെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിനെതിരെ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. നിലവിൽ പ്രശ്നം ഉണ്ണി ശിവപാലും പരാതിക്കാരിയും തമ്മിലുള്ള വിഷയമായിട്ടാണ് കമ്മിറ്റി പരിഗണിച്ചതെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഇതിനിടെ അമ്മയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള അൻസിബ ഹസ്സന്റെ രാജിയും സംഘടന അംഗീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് അൻസിബ രാജിവെച്ചതെന്നും ശ്വേത മേനോൻ അറിയിച്ചു.











Leave a Reply