വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് ഐസ്‌ക്രീം കടയിലെ ജീവനക്കാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചു. ശൂരമംഗലം ആസാദ് നഗര്‍ സ്വദേശിനിയായ ഷെറിന്‍ ചിത്രഭാനു (25) ആണു കുത്തേറ്റു മരിച്ചത്. ഷെറിനെ കുത്തിയശേഷം ഇനാമുള്ള (54) ആണു കടയില്‍ തൂങ്ങിമരിച്ചത്. സേലം നഞ്ച് റോഡ് സോണോ കോളജ് ബസ് സ്റ്റോപ്പിനു സമീപം പട്ടാപ്പകലായിരുന്നു സംഭവം.

ഷെറിന്‍ വിവാഹം വേര്‍പിരിഞ്ഞ് മക്കളുമായി മാതാപിതാക്കള്‍ക്കൊപ്പമാണു താമസിക്കുന്നത്. ഇവരുടെ അയല്‍വാസിയായ ഇനാമുള്ളയും വിവാഹം ബന്ധം വേര്‍പിരിഞ്ഞയാളാണ്. 6 മാസമായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും ഷെറിന്‍ വിവാഹത്തിനു സമ്മതിക്കാതിരുന്നതാണു കൊലപാതക കാരണം. ഇമാനുള്ള വിദേശജോലി റിക്രൂട്ടിങ് ഏജന്റാണ്. പലവട്ടം വിവാഹ അഭ്യര്‍ഥന നടത്തിയിട്ടും ഫലം കാണാതെ വന്നതിനെത്തുടര്‍ന്നാണ് ഇന്നലെ കടയില്‍ എത്തി വീണ്ടും അഭ്യര്‍ഥന നടത്തിയത്.

എന്നാല്‍ ഷെറിന്‍ വഴങ്ങാതെ വന്നതോടെ ഇയാള്‍ കത്തി എടുത്ത് കഴുത്തിലും വയറ്റിലും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പരിസരവാസികള്‍ എത്തിയെങ്കിലും ഇയാള്‍ കടയുടെ ഷട്ടര്‍ ഉള്ളില്‍ നിന്നു പൂട്ടി. പൊലീസ് ഷട്ടര്‍ വെല്‍ഡിങ് യന്ത്രം ഉപയോഗിച്ചു മുറിച്ച ശേഷമാണ് അകത്തു കയറിയത്.