ഹൈദരാബാദ്∙ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ഭണ്ടി ഭഗീരത് സായി പോക്സോ കേസിൽ അറസ്റ്റിൽ. 17കാരിയുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് 25കാരനായ ഭഗീരത് സായിക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. തെലങ്കാന ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ശനിയാഴ്ച വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അഭിഭാഷകർക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി മകൻ കീഴടങ്ങിയെന്നാണ് ബണ്ടി സഞ്ജയ് കുമാർ പ്രതികരിച്ചത്. എന്നാൽ പ്രതിയെ ഹൈദരാബാദിന് പുറത്തുനിന്ന് പിടികൂടിയതാണെന്ന് പൊലീസ് കമ്മിഷണർ വ്യക്തമാക്കി. ചോദ്യംചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയത്.
മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു. അതേസമയം, കേസിന് പിന്നിൽ ‘ഹണിട്രാപ്പ്’ ആണെന്ന ആരോപണമാണ് പ്രതിഭാഗം ഉയർത്തുന്നത്. വിവാഹത്തിനായി സമ്മർദം ചെലുത്തുകയും അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തതായി ഭഗീരത് സായി ആരോപിച്ചു. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും മകൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് പറയുന്നതെന്നും ബണ്ടി സഞ്ജയ് കുമാർ പ്രതികരിച്ചു.











Leave a Reply