ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിലെ നെറ്റ് മൈഗ്രേഷൻ 2025-ൽ 1.71 ലക്ഷമായി കുറഞ്ഞതായുള്ള ഔദ്യോഗിക കണക്കുകൾ പുറത്തുവന്നു . കോവിഡ് കാലം ഒഴിവാക്കിയാൽ 2012 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. കുടിയേറ്റ നിയന്ത്രണത്തിൽ സർക്കാർ കൈക്കൊണ്ട നടപടികൾ ഫലം കണ്ടതായി ആണ് ഇതിനോട് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രതികരിച്ചത് . അതേസമയം, ഇത് താൽക്കാലിക ഇടിവാകാമെന്ന മുന്നറിയിപ്പും വിദഗ്ധർ പറയുന്നുണ്ട്.

2025 ഡിസംബർ വരെയുള്ള കണക്കുപ്രകാരം 8.13 ലക്ഷം പേർ ബ്രിട്ടനിലെത്തിയപ്പോൾ 6.42 ലക്ഷം പേർ ആണ് രാജ്യം വിട്ടത് . യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള കുടിയേറ്റമാണ് പ്രധാനമായും കുറഞ്ഞത്. വിദേശ വിദ്യാർഥികൾക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിലെ നിയന്ത്രണവും, സ്കിൽഡ് വർക്കർ വിസയ്ക്കുള്ള ശമ്പളപരിധി വർധിപ്പിച്ചതുമാണ് ഇടിവിന് കാരണമായതെന്നാണ് വിലയിരുത്തൽ. ആഭ്യന്തര മന്ത്രി ഷബാന മഹമൂദ് രാജ്യത്തിന്റെ അതിർത്തികളിൽ നിയന്ത്രണവും കുടിയേറ്റ നടപടിക്രമങ്ങളും കടുത്തതാക്കുമെന്ന് പറഞ്ഞു.

അഭയാർഥി വിഷയത്തിലും പുതിയ കണക്കുകൾ പുറത്തുവന്നു. അഭയാർഥി അപേക്ഷകൾ പരിഗണിക്കുന്നതിനിടെ ഹോട്ടലുകളിൽ പാർപ്പിക്കുന്നവരുടെ എണ്ണം ഒരു വർഷത്തിനിടെ മൂന്നിലൊന്നായി കുറഞ്ഞ് 20,855 ആയി. എന്നാൽ ചെറിയ ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടനിലെത്തുന്നവരുടെ എണ്ണം നേരിയ തോതിൽ വർധിച്ചിട്ടുണ്ട്. മാർച്ച് 2026 വരെ ഒരു വർഷത്തിനിടെ 39,271 പേർ ചെറിയ ബോട്ടുകളിൽ എത്തിയതായി ഹോം ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നു.











Leave a Reply