ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ ബ്രിട്ടനിൽ ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ റെക്കോർഡ് ചൂട് അനുഭവപ്പെടുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആരോഗ്യ വിദഗ്ദ്ധർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 33 ഡിഗ്രി സെൽഷ്യസിലെത്താമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഈസ്റ്റ് മിഡ്ലാൻഡ്സ്, വെസ്റ്റ് മിഡ്ലാൻഡ്സ്, ലണ്ടൻ, തെക്കുകിഴക്കൻ ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള മേഖലകളിൽ ‘ആംബർ ഹീറ്റ് ഹെൽത്ത് അലർട്ട്’ പ്രഖ്യാപിച്ചു. അതിശക്തമായ ചൂട് ആരോഗ്യപ്രശ്നങ്ങൾക്കും യാത്രാ തടസ്സങ്ങൾക്കും വൈദ്യുതി മുടക്കത്തിനും കാരണമായേക്കാമെന്നാണ് മുന്നറിയിപ്പ്.

വെള്ളിയാഴ്ച ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസമായി ആണ് രേഖപ്പെടുത്തിയിരിക്കുന്നത് . ഹീത്രോ മേഖലയിൽ താപനില 26.9 ഡിഗ്രി സെൽഷ്യസിലെത്തി. തിങ്കളാഴ്ച തെക്കൻ ഇംഗ്ലണ്ടിലും മിഡ്ലാൻഡ്സിലും 33 ഡിഗ്രിവരെ ഉയരാമെന്നും, ഇതോടെ 1944 മേയ് 29ന് രേഖപ്പെടുത്തിയ 32.8 ഡിഗ്രിയുടെ പഴയ റെക്കോർഡ് മറികടക്കാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗത്തെ തുടർന്ന് ആഗോളതാപനം ശക്തമായതോടെ ചൂട് തരംഗങ്ങൾ കൂടുതൽ രൂക്ഷമാകുകയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ചൂട് കൂടുന്നതിനാൽ ആളുകൾ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശത്തിൽ അധികസമയം ചെലവഴിക്കരുതെന്നും അധികൃതർ നിർദേശിച്ചു. സാധ്യമായിടത്തോളം മദ്യവും കഫെയ്ൻ അടങ്ങിയ പാനീയങ്ങളും ഒഴിവാക്കണമെന്നും, വീടുകളുടെ വാതിലുകളും ജനലുകളും പകൽ അടയ്ക്കുകയും രാത്രിയിൽ ജനലുകൾ തുറന്ന് തണുത്ത വായു പ്രവേശിപ്പിക്കണമെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .











Leave a Reply