തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടത്തിയ കേസിൽ സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐ.പി ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമ്പാനൂരിലെ ഒരു ഹോട്ടലിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ താൻ ഒളിവിലായിരുന്നില്ലെന്നും സ്വമേധയാ പോലീസിൽ ഹാജരായതാണെന്നും ബിനു ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ മുട്ട എറിയുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. പോലീസ് സാന്നിധ്യത്തിലായിരുന്നു പ്രതിഷേധമുണ്ടായതെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിന് പിന്നാലെ ബിനുവും മറ്റ് ചിലരും ഒളിവിൽ പോയതോടെ തിരുവനന്തപുരം നഗരത്തിൽ പോലീസ് വ്യാപക പരിശോധന നടത്തി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബിനു തമ്പാനൂരിലെ ഹോട്ടലിലുണ്ടെന്ന് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ അഞ്ച് പ്രതികളെ വഞ്ചിയൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. വധശ്രമം ഉൾപ്പെടെ ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 300 ഓളം പേർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ 12 പേരെയാണ് ഇതുവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.











Leave a Reply