ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്താംപ്ടണിൽ 20 വയസ്സുള്ള യുവാവിനെ കിർപാൻ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചതിന് പിന്നാലെ സിഖ് സമൂഹം അനാവശ്യമായി അപകീർത്തിപ്പെടുത്തപ്പെടുകയാണെന്ന ആശങ്കയുമായി സമൂഹനേതാക്കൾ രംഗത്ത്. കേസും അതിനെ ചുറ്റിപ്പറ്റിയുള്ള വ്യാപകമായ ചർച്ചകളും സിഖ് മതവിശ്വാസങ്ങളെയും ആചാരങ്ങളെയും സംശയത്തിന്റെ നിഴലിലാക്കിയതായി സിഖ് സമൂഹനേതാവ് ബൽജീത് സിങ് പറഞ്ഞു. ഒരു വ്യക്തിയുടെ പ്രവൃത്തിയെ മുഴുവൻ സിഖ് സമൂഹത്തോടും മതത്തോടും ബന്ധപ്പെടുത്തി കാണുന്നത് തെറ്റാണെന്നും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ആ സന്ദേശം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നത് ബുദ്ധിമുട്ടായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേസിന് പിന്നാലെ സിഖ് മതവിശ്വാസികളുടെ വിശുദ്ധ ചിഹ്നങ്ങളിലൊന്നായ ‘കിർപാൻ’ സംബന്ധിച്ച നിയമങ്ങളും ചർച്ചാവിഷയമായി. സിഖ് മതത്തിൽ വിശുദ്ധ പ്രാധാന്യമുള്ള ചെറിയ വളഞ്ഞ കത്തിയാണ് കിർപാൻ. ബ്രിട്ടനിലെ നിലവിലെ നിയമപ്രകാരം മതാചാരത്തിന്റെ ഭാഗമായി വിശ്വാസികൾക്ക് കിർപാൻ ശരീരത്തോട് ചേർത്ത് ധരിക്കാൻ അനുമതിയുണ്ട്. എന്നാൽ അത് ആക്രമണോദ്ദേശ്യത്തോടെ പുറത്തെടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ചില രാഷ്ട്രീയ നേതാക്കളും നിരീക്ഷകരും കിർപാനുമായി ബന്ധപ്പെട്ട നിയമപരമായ ഇളവുകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് വിഷയം കൂടുതൽ ശ്രദ്ധ നേടിയത്.

1988 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ 139-ാം വകുപ്പ് പ്രകാരം പൊതുസ്ഥലത്ത് മൂർച്ചയുള്ള വസ്തു കൈവശം വച്ചെന്ന കുറ്റം ചുമത്തപ്പെട്ടാൽ, അത് മതപരമായ ആവശ്യത്തിനായിരുന്നുവെന്ന് തെളിയിക്കാൻ പ്രതിക്ക് അവസരമുണ്ട്. സിഖ് മതവിശ്വാസികൾക്ക് മാത്രമല്ല, ദേശീയ വേഷത്തിന്റെ ഭാഗമായി ഇത്തരം വസ്തുക്കൾ ധരിക്കുന്നവർക്കും ഈ വ്യവസ്ഥ ബാധകമാണ്. ഉദാഹരണമായി, സ്കോട്ടിഷ് ഹൈലാൻഡ് വേഷത്തിന്റെ ഭാഗമായ ‘സ്ഗിയാൻ ഡുബ്’ എന്ന ചെറിയ കത്തിയും നിയമപരമായ ഈ ഇളവിന്റെ പരിധിയിൽപ്പെടുന്നു.

അതേസമയം, മതപരമായോ സാംസ്കാരികമായോ ആയ കാരണങ്ങളാൽ കൈവശം വയ്ക്കുന്ന വസ്തു അക്രമപ്രവർത്തനത്തിൽ ഉപയോഗിക്കപ്പെടുകയാണെങ്കിൽ അത് ആക്രമണായുധമായി കണക്കാക്കുമെന്ന് നിയമം വ്യക്തമാക്കുന്നു. കേസിലെ വിധിക്ക് പിന്നാലെ യുകെ സിഖ് ഫെഡറേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ, കിർപാൻ ധരിക്കുന്ന വിശ്വാസികൾ അതിനോടൊപ്പമുള്ള വലിയ ഉത്തരവാദിത്തം തിരിച്ചറിയണമെന്നും, മതപരമായ ആവശ്യങ്ങൾക്കായി മാത്രമുള്ള പരിമിതമായ നിയമപരിരക്ഷയെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ഓർമിപ്പിച്ചു. ഒരാളുടെ കുറ്റകൃത്യത്തിന്റെ പേരിൽ മുഴുവൻ സിഖ് സമൂഹത്തെയും മതത്തെയും കുറ്റപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.