ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരായ അഞ്ച് പേർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ജില്ലാ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2023 ഡിസംബറിൽ നവകേരള യാത്ര ആലപ്പുഴയിലെത്തിയപ്പോൾ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചെന്നാണ് കേസ്. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്ന് ഇറങ്ങിയെത്തിയ ഗൺമാൻമാർ പ്രതിഷേധക്കാരെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന ആരോപണം ഉയർന്നിരുന്നു.
തുടർന്ന് പരാതിക്കാർ കോടതിയെ സമീപിച്ചതോടെയാണ് കേസെടുക്കാൻ കോടതി നിർദേശിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഉദ്യോഗസ്ഥർ ഇടപെട്ടതെന്നും അത് ‘രക്ഷാപ്രവർത്തനം’ മാത്രമാണെന്നുമായിരുന്നു അന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. ഈ നിലപാടിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധവും വിമർശനവും ഉയർത്തിയിരുന്നു.











Leave a Reply