ചങ്ങനാശ്ശേരി: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാത്തതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇൻകം ടാക്സ് ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി രണ്ടുതവണ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇനി മുഖ്യമന്ത്രിയുടെ കാലുപിടിക്കാനില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
പെരുന്നയിൽ നടന്ന എൻഎസ്എസിന്റെ വാർഷിക ബജറ്റ് യോഗത്തിലായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സമർപ്പിച്ച നിവേദനത്തിന്റെ തുടർച്ചയായാണ് കൂടിക്കാഴ്ച ആവശ്യപ്പെട്ടതെന്നും, എന്നാൽ രണ്ട് തവണയും അനുകൂല പ്രതികരണം ലഭിക്കാതിരുന്നതാണ് നിരാശയ്ക്ക് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.
അതേസമയം മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനം ആണ് സുകുമാരൻ നായർ നടത്തിയത്. വി.ഡി. സതീശൻ അഹങ്കാരിയാണെന്നും സമുദായ നേതാക്കളുടെ പിന്തുണ തേടേണ്ടതില്ലെന്ന അദ്ദേഹത്തിന്റെ മുൻ പ്രസ്താവനകൾ യാഥാർഥ്യവിരുദ്ധമാണെന്നും സുകുമാരൻ നായർ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുൻപ് ആരംഭിച്ച ഇരുവരും തമ്മിലുള്ള വാക്പോര് വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.











Leave a Reply