അമേരിക്കയിലെ ട്രക്കിങ് മേഖലയിലുള്ള കുടിയേറ്റ തൊഴിലാളികൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാർക്കിടയിൽ ആശങ്ക ശക്തമായി. അനധികൃതമായോ താൽക്കാലിക കുടിയേറ്റ പദവിയിലോ ജോലി ചെയ്യുന്ന ഡ്രൈവർമാരെ ഒഴിവാക്കി അവരുടെ സ്ഥാനത്ത് മുൻ സൈനികരെ നിയമിക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ആഘാതം നേരിടേണ്ടിവരുന്നവരിൽ വലിയൊരു വിഭാഗം ഇന്ത്യൻ വംശജരാണെന്നാണ് വിലയിരുത്തൽ.
അമേരിക്കൻ ചരക്ക് ഗതാഗത രംഗത്ത് പഞ്ചാബ് ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാർ വർഷങ്ങളായി സജീവമാണ്. ഏകദേശം 1.5 ലക്ഷം ഇന്ത്യൻ വംശജർ നേരിട്ടോ പരോക്ഷമായോ ഈ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ നിയന്ത്രണങ്ങൾ നടപ്പായാൽ നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടാനും കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ തകരാനുമുള്ള സാധ്യത ഉയരുന്നുവെന്നാണ് ആശങ്ക.
കുടിയേറ്റ നയങ്ങൾ കൂടുതൽ കർശനമാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ വിപുലമായ നടപടികളുടെ ഭാഗമായാണ് ഈ നീക്കവും വിലയിരുത്തപ്പെടുന്നത്. എന്നാൽ ട്രക്കിങ് മേഖലയിൽ ഇതിനകം തന്നെ ഡ്രൈവർ ക്ഷാമം നിലനിൽക്കുന്നതിനാൽ ഇത്തരം നിയന്ത്രണങ്ങൾ ചരക്ക് ഗതാഗത മേഖലയെ ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം അമേരിക്കൻ തൊഴിലവസരങ്ങൾ അമേരിക്കക്കാർക്കായി സംരക്ഷിക്കണമെന്ന നിലപാടിലാണ് ഭരണകൂടം ഉറച്ചുനിൽക്കുന്നത്.











Leave a Reply