ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടന്റെ തെക്കൻ തീരമായ പ്ലൈമത്തിനോട് ഏകദേശം 45 മൈൽ അകലെ അന്താരാഷ്ട്ര സമുദ്രപരിധിയിൽ റഷ്യൻ നാവികസേനയുടെ ന്യൂസ്ട്രാഷിമി യുദ്ധക്കപ്പൽ തിങ്കളാഴ്ച അപൂർവമായ തൽസമയ വെടിവയ്പ്പ് അഭ്യാസം നടത്തി. കപ്പലിനെ നിരീക്ഷിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ എച്ച്എംഎസ് ടൈൻ സുരക്ഷാ കാരണങ്ങളാൽ അകലേക്ക് മാറിയ ശേഷമാണ് ഏകദേശം 30 മിനിറ്റ് നീണ്ടുനിന്ന അഭ്യാസം നടന്നത്.

ബ്രിട്ടീഷ് ജലപരിധിക്ക് സമീപം റഷ്യൻ യുദ്ധക്കപ്പലുകളുടെ സാന്നിധ്യം ഈ വർഷം പതിവായിരിക്കുകയാണ്. കഴിഞ്ഞ മാസം അഡ്മിറൽ ഗ്രിഗോറോവിച്ച് എന്ന റഷ്യൻ ഫ്രിഗേറ്റ് ഐൽ ഓഫ് വൈറ്റ് പ്രദേശത്തിന് സമീപം സഞ്ചരിച്ചിരുന്ന ബ്രിട്ടീഷ് വിനോദയാനത്തിന് മുന്നറിയിപ്പ് വെടിയുതിർത്തെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നിലവിലെ അഭ്യാസത്തിൽ ഏത് ആയുധങ്ങളാണ് ഉപയോഗിച്ചതെന്ന് റഷ്യ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

റഷ്യയുമായുള്ള സമുദ്രബന്ധിത സംഘർഷാവസ്ഥ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. കഴിഞ്ഞ മാസം റഷ്യയുമായി ബന്ധമുള്ള ഒരു എണ്ണക്കപ്പൽ ബ്രിട്ടീഷ് സേന പിടിച്ചെടുത്തതിനെ തുടർന്ന് പ്രതികാര നടപടികൾ ഉണ്ടാകാമെന്ന ആശങ്ക ഉയർന്നിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിച്ച ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം, റഷ്യൻ കപ്പലിന്റെ പ്രവർത്തനങ്ങൾ റോയൽ നേവി നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും രാജ്യസുരക്ഷ സംരക്ഷിക്കാൻ സജ്ജമാണെന്നും അറിയിച്ചു.











Leave a Reply