ന്യൂസ് ഡെസ്ക്, മലയാളം യുകെ
തായ്ലൻഡിലെ ബാങ്കോക്കിൽ വിനോദയാത്രയ്ക്കെത്തിയ ഇറ്റാലിയൻ കൗമാരക്കാരുടെ സംഘത്തിന്റെ മോശം പെരുമാറ്റം വിവാദമായി. ബാങ്കോക്കിലെ ബിടിഎസ് സ്കൈട്രെയിനിൽ ഉച്ചത്തിൽ ബഹളംവയ്ക്കുകയും സഹയാത്രികരോട് അപമര്യാദയായി പെരുമാറുകയും ചെയ്ത വിദ്യാർഥികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ശാന്തരാകാൻ ആവശ്യപ്പെട്ട തായ് വനിതയോട് വിദ്യാർഥികൾ പരിഹാസരൂപത്തിൽ പ്രതികരിക്കുകയും അസഭ്യം പറയുകയും ചെയ്തതായി ദൃശ്യങ്ങളിൽ കാണാം.

സംഭവവുമായി ബന്ധപ്പെട്ട മറ്റൊരു വിഡിയോയിൽ, വിദ്യാർഥികൾക്കൊപ്പമുണ്ടായിരുന്ന അധ്യാപകൻ പരിഹാസരൂപത്തിൽ പറയുന്നതും കേൾക്കാമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതോടെ തായ് പൗരന്മാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ബാങ്കോക്കിലെ ഇറ്റാലിയൻ എംബസിയുടെ ഫെയ്സ്ബുക്ക് പേജിൽ പ്രതിഷേധ സന്ദേശങ്ങൾ നിറഞ്ഞതോടൊപ്പം വിദ്യാർഥികൾ താമസിച്ചിരുന്ന ഹോട്ടലിന് മുന്നിലും മാപ്പ് ആവശ്യപ്പെട്ട് ആളുകൾ എത്തി.
വിവാദം ശക്തമായതിനെ തുടർന്ന് ബാങ്കോക്കിലെ ഇറ്റാലിയൻ എംബസി ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി ഖേദം രേഖപ്പെടുത്തി. വിദ്യാർഥികളുടെ പെരുമാറ്റം ഇറ്റാലിയൻ ജനതയെ പ്രതിനിധീകരിക്കുന്നതല്ലെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നതായും എംബസി വ്യക്തമാക്കി. തായ് സംസ്കാരത്തെയും ജനങ്ങളെയും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം വിദ്യാർഥികൾക്ക് വീണ്ടും ബോധ്യപ്പെടുത്തുമെന്നും ക്ഷമ ചോദിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു. ബന്ധപ്പെട്ട വിദ്യാർഥി സംഘത്തെ ഇറ്റലിയിലേക്ക് തിരിച്ചയക്കുമെന്നും അധികൃതർ അറിയിച്ചു.











Leave a Reply