ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ സമുദ്രാതിർത്തിക്ക് സമീപമുള്ള റഷ്യൻ നാവിക സാന്നിധ്യം വർധിച്ചതിനെ തുടർന്ന് നിരീക്ഷണ പ്രവർത്തനങ്ങൾ 25 ശതമാനം വർധിപ്പിച്ചതായി റോയൽ നേവി അറിയിച്ചു. ജൂലൈ മാസത്തിൽ മാത്രം റഷ്യൻ കപ്പലുകളെ പിന്തുടരാനും നിരീക്ഷിക്കാനുമായി ബ്രിട്ടീഷ് യുദ്ധക്കപ്പലുകളും ഹെലികോപ്റ്ററുകളും 21 ദിവസം വിന്യസിച്ചിരുന്നുവെന്നാണ് പുതിയ കണക്കുകൾ.

റഷ്യൻ യുദ്ധക്കപ്പലുകളും എണ്ണക്കപ്പലുകളും ഡോവർ കടലിടുക്കിലും നോർത്ത് സീയിലും സഞ്ചരിച്ചതിനെ തുടർന്നാണ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയത്. എച്ച്എംഎസ് ടൈൻ, എച്ച്എംഎസ് മെഴ്സി, എച്ച്എംഎസ് സെവർൺ എന്നീ കപ്പലുകൾക്കൊപ്പം ഹെലികോപ്റ്ററുകളും സമുദ്ര നിരീക്ഷണ വിമാനങ്ങളും ദൗത്യത്തിൽ പങ്കെടുത്തു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ബ്രിട്ടീഷ് ജലപരിധിക്ക് സമീപമുള്ള റഷ്യൻ നാവിക പ്രവർത്തനങ്ങളിൽ ഏകദേശം 30 ശതമാനം വർധനയുണ്ടായതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

കടലിനടിയിലൂടെ കടന്നുപോകുന്ന ആശയവിനിമയ കേബിളുകളും മറ്റ് നിർണായക അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനാണ് ശക്തമായ നിരീക്ഷണം തുടരുന്നതെന്ന് ബ്രിട്ടീഷ് അധികൃതർ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സമുദ്രാതിർത്തികളും കാത്തുസൂക്ഷിക്കാൻ റോയൽ നേവി എപ്പോഴും ജാഗ്രതയിലായിരിക്കുമെന്ന് നാവികസേന വ്യക്തമാക്കി.










Leave a Reply